കടയ്ക്കാവൂർ: വക്കം, കായിക്കരക്കടവ് പാലം ജലരേഖയാകുന്നു. നിലവിൽ പാലം പണിയേണ്ട സ്ഥലത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് ബോട്ട് ജെട്ടി നിർമ്മാണം തകൃതിയായി നടക്കുന്നത്. ഇതോടെ അഞ്ചുതെങ്ങ്, വക്കം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാൻ വക്കം - കായിക്കര കടവ് പാലമെന്ന നാട്ടുകാരുടെ ആവശ്യമാണ് പരിഹരിക്കപ്പെടാതെ പോകുന്നത്. പാലം പണിയേണ്ട സ്ഥലത്ത് ഇപ്പോൾ ബോട്ടുജെട്ടിയുടെ പണികൾ പുരോഗമിക്കുകയാണ്. ബോട്ട് ജെട്ടി നിർമ്മാണം അക്ഷരാർത്ഥത്തിൽ അഞ്ചുതെങ്ങ് കായിക്കര - വക്കം സ്വദേശികളെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. അഞ്ചുതെങ്ങ് കായിക്കര - വക്കം ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് പാർവതി പുത്തനാറിന് കുറുകെ പാലം നിർമ്മിക്കേണ്ട സ്ഥലത്താണ് ഇപ്പോൾ ബോട്ട് ജെട്ടി നിർമ്മിക്കുന്നത്. പാലം നിർമ്മാണത്തിനായി സ്ഥലം ഉൾപ്പെടെ എടുത്തിരുന്നു. ഉൾനാടൻ ജലഗതാഗതത്തിനായി വർഷങ്ങൾക്ക് മുൻപ് ഇവിടെ മൊബൈൽ ജെട്ടി സ്ഥാപിച്ചിരുന്നു. എന്നാൽ ഈ സംവിധാനം ഒരു തവണപോലും പ്രയോജനപ്പെടുത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല, തന്മൂലം ലക്ഷങ്ങളാണ് കായിക്കര കടവിൽ തുരുമ്പെടുത്ത് നശിച്ചത്. ഇതേ മേഖലയിലാണ് ഇപ്പോൾ വീണ്ടും ജെട്ടി നിർമ്മാണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |