തിരുവനന്തപുരം: നിയമസഭ പാസാക്കിയ 2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞുവച്ച് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കേസ് കൊടുക്കാനിരിക്കുന്ന സർക്കാരിന് ഒരുമുഴം മുമ്പേയെറിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. സമാന രീതിയിലുള്ള തെലങ്കാന സർക്കാരിന്റെ കേസിൽ സർക്കാർ കക്ഷിചേരാനൊരുങ്ങുന്നതിനിടെ, രണ്ട് ബില്ലുകളിൽ കൗശലപൂർവം ഒപ്പിട്ട ഗവർണർ സർക്കാർ നീക്കങ്ങളുടെ മുനയൊടിച്ചു. വിവാദമായ ലോകായുക്ത ബിൽ അടക്കമുള്ളവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്ന സൂചനയും നൽകി. തെലങ്കാനയുടെ കേസിൽ ഗവർണർക്ക് നോട്ടീസയയ്ക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയും കേന്ദ്രത്തിന്റെ നിലപാട് തേടുകയും ചെയ്തതോടെ കേരളം നടത്താനിരിക്കുന്ന നിയമപോരാട്ടത്തിന്റെ ഭാവിയും ആശങ്കയിലായി.
ഗവർണറെ നീക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ബിൽ, സർവകലാശാലാ നിയമഭേദഗതിക്കുള്ള രണ്ട് ബില്ലുകൾ, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരണത്തിനുള്ള ബിൽ, ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ബിൽ, മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പിടാത്തത്. ലോകായുക്ത, ചാൻസലർ, സെർച്ച് കമ്മിറ്റി ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുമെന്നാണ് നിലപാട്. ബില്ലിന്മേൽ രാഷ്ട്രപതി കേന്ദ്രാഭിപ്രായം തേടിയശേഷമേ നിലപാടെടുക്കൂ. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിൽ, സംസ്ഥാനത്തിന് നിയമനടപടി അസാദ്ധ്യമാണ്.
തെലങ്കാനയുടെ കേസ്
പാർലമെന്ററി ജനാധിപത്യത്തിൽ ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കാൻ ഗവർണർക്ക് വിവേചനാധികാരമില്ല. ഗവർണർ വരുത്തുന്ന കാലതാമസം ഭരണപ്രതിസന്ധിയുണ്ടാക്കും.
ബില്ലിലെ വ്യവസ്ഥകളിൽ അപാകതയുണ്ടെങ്കിൽ പുന:പരിശോധനയ്ക്കായി തിരിച്ചയയ്ക്കണം. ഗവർണർ ചുമതലകൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ, സഹായ പ്രകാരമായിരിക്കണം.
അടുത്ത നീക്കം ഉത്തരവ് നോക്കി
1.തെലങ്കാനയുടെ കേസിൽ സുപ്രീംകോടതി ഉത്തരവിനു ശേഷമായിരിക്കും കേരളത്തിന്റെ അടുത്തനടപടി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഗവർണർക്കെതിരായ നീക്കങ്ങൾ കോടതി അംഗീകരിച്ചില്ലെങ്കിൽ കേരളം കേസിനുപോയേക്കില്ല.
2. 361, 200 അനുച്ഛേദ പ്രകാരമുള്ള അധികാരമാണ് ഗവർണർ വിനിയോഗിക്കുന്നതെന്നും ബില്ലുകളിലൊപ്പിടാൻ ഭരണഘടനയിൽ കാലപരിധി നിഷ്കർഷിച്ചിട്ടില്ലാത്തതിനാൽ തടഞ്ഞുവയ്ക്കാനും പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കാനും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും അധികാരമുണ്ടെന്ന് രാജ്ഭവൻ.
3.കഴിഞ്ഞ നവംബറിൽ എട്ട് ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തതിനെതിരായ ഹർജി ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് തള്ളിയിരുന്നു. ഭരണഘടനാപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി ഗവർണർ കേസിനെ നേരിടാനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്താവും സർക്കാരിന്റെ തുടർനടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |