ന്യൂഡൽഹി: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്‌സിക്കെതിരായ റെഡ് കോർണർ നോട്ടീസ് (ആർ.സി.എൻ) പിൻവലിച്ചത് പുനഃപരിശോധിക്കണമെന്ന് സി.ബി.ഐ. ചോക്‌സി തെറ്റായ വിവരങ്ങൾ സമർപ്പിച്ചാണ് ഇന്റർപോൾ ഫയൽ കൺട്രോൾ കമ്മിഷനിൽ നിന്ന് (സി.സി.എഫ്) അനുകൂല വിധി തേടിയതെന്ന് സി.ബി.ഐ അറിയിച്ചു. നോട്ടീസ് പിൻവലിച്ച സി.സി.എഫ് ഇന്റർപോൾ സെക്രട്ടേറിയറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലാത്തതാണ് സി.ബി.ഐയ്‌ക്ക് തിരിച്ചടിയായത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകർ അടങ്ങിയതാണ് സി.സി.എഫ്. മെഹുലിനെതിരായ ആരോണപങ്ങൾ പരിശോധിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് സി.സി.എഫ് ഉത്തരവിട്ടതെന്ന് സി.ബി.ഐ പറയുന്നു. കോർണർ നോട്ടീസിനെതിരെ 2020ൽ മെഹുൽ നൽകിയ അപ്പീൽ സി.സി.എഫ് തള്ളിയിരുന്നു.
സി.ബി.ഐ 2018ൽ രജിസ്റ്റർ ചെയ്‌ത 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മെഹുൽ ചോക്‌സി, കൂട്ടുപ്രതിയും അനന്തരവനുമായ നീരവ് മോദിക്കൊപ്പമാണ് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ആന്റിഗ്വ ആന്റ് ബാർബുഡയിൽ പൗരത്വം നേടിയ മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ റെഡ് കോർണർ നോട്ടീസ് അനിവാര്യമായിരുന്നു. നോട്ടീസ് പിൻവലിച്ചതോടെ മെഹുലിനുള്ള അന്താരാഷ്‌ട്ര യാത്രാ തടസം നീങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |