തിരുവനന്തപുരം: കനത്ത വിലയിടിവിനാൽ ദുരിതത്തിലായ റബർ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട കേരള കോൺഗ്രസ്-എം ഇടതുകൂടാരത്തിൽ സ്വന്തം ശവക്കല്ലറ തീർക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സർക്കാർ, റബർ വില 125 രൂപയായിട്ടും കർഷകർക്കുവേണ്ടി ചെറുവിരൽ അനക്കിയില്ല. റബർവില സ്ഥിരതാ ഫണ്ടിലേക്ക് ഈ സാമ്പത്തികവർഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത് 33.195 കോടിയാണെന്നാണ് കൃഷിമന്ത്രിയുടെ നിയമസഭയിലെ മറുപടി. കർഷകർക്കായി മാറ്റിവച്ചുവെന്നവകാശപ്പെടുന്ന തുകയുടെ 6 ശതമാനം പോലും ചെലവഴിക്കാത്ത പിണറായി സർക്കാരിനെ പച്ചമടൽ വെട്ടി അടിക്കണം.
റബർ കർഷകരുടെയും മലയോര കർഷകരുടെയും താത്പര്യം സംരക്ഷിക്കുന്നതിൽ പിണറായി സർക്കാർ പൂർണമായി പരാജയപ്പെട്ടപ്പോഴാണ് ചിലർ ബി.ജെ.പിയോട് അടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജനസമൂഹത്തെ ബി.ജെ.പി പാളയത്തിലേക്കെത്തിക്കാനുള്ള സാഹചര്യം പിണറായി സർക്കാർ ഒരുക്കുന്നത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ആശീർവാദത്തോടെയാണെന്ന് സംസാരമുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരാണ് 2015ൽ ആദ്യമായി റബറിന് 150 രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തിയതെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |