തിരുവനന്തപുരം: റബർ വിലയിടിവിൽ കേരള കോൺഗ്രസും കർഷകർക്കായി പോരാടണമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞതെന്നും, കേരള കോൺഗ്രസ് എമ്മിനെ ആക്രമിക്കേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള കോൺഗ്രസിനെതിരായ കെ. സുധാകരന്റെ പരാമർശത്തെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോഴാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
കെ.എം. മാണി കൂടി മുൻകൈയെടുത്താണ് ഉമ്മൻ ചാണ്ടി സർക്കാർ 500 കോടിയുടെ വില സ്ഥിരതാ ഫണ്ട് കൊണ്ടുവന്നത്. അതിൽ 500 കോടിയും ചെലവഴിച്ചു. എന്നാൽ ഈ സർക്കാർ രണ്ട് തവണയായി ഉൾപ്പെടുത്തിയ 1000 കോടിയിൽ 88 കോടി മാത്രമാണ് ചെലവഴിച്ചത്. യു.പി.എ സർക്കാർ ഇറക്കുമതിച്ചുങ്കം 25 ശതമാനമാക്കിയപ്പോൾ ആഭ്യന്തര റബർ ഉത്പാദനത്തിന് വില കൂടിയിരുന്നു. ഇപ്പോൾ ടയറുത്പാദകരെ സഹായിക്കാൻ ബി.ജെ.പി സർക്കാർ റബർ കോമ്പൗണ്ടിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനം കുറച്ചു. ഇതോടെ ടയർ കമ്പനികൾക്ക് സ്വാഭാവിക റബർ വേണ്ടെന്ന അവസ്ഥയായി. ബി.ജെ.പി സർക്കാരിന്റെ തീരുമാനമാണ് റബർ കർഷകരെ പ്രതിസന്ധിയിലാക്കിയത്.
റബർ ബോർഡ് പൂട്ടാനുള്ള തീരുമാനവുമായി ബി.ജെ.പി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇക്കാര്യങ്ങളൊക്കെ കർഷകരെ ബോദ്ധ്യപ്പെടുത്തും. കോട്ടയത്തെ കർഷക സമ്മേളനത്തിൽ റബർ ബോർഡ് ആസ്ഥാനത്തേക്കുള്ള മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. യു.ഡി.എഫ് കാലത്ത് കോൺഗ്രസ് ചെയ്തതെന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയും സി.പി.എമ്മും എന്താണ് ചെയ്തതെന്ന് ജനങ്ങൾ വിലയിരുത്തട്ടേ.
റബർ കർഷകരുടെ പരിതാപകരമായ സ്ഥിതിയെക്കുറിച്ചുള്ള വൈകാരികമായ പ്രതികരണമാണ് തലശേരി ആർച്ച് ബിഷപ്പ് നടത്തിയത്. കേരളത്തിലെ ക്രൈസ്തവ വിഭാഗം ഒരിക്കലും ബി.ജെ.പിക്ക് പിന്നാലെ പോകില്ല. സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിലെ പരാജയം മറയ്ക്കാനാണ് ജനങ്ങളിൽ നികുതി ഭാരം ചുമത്തുന്നതെന്നും സതീശൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |