തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ കേസുകളിലൊന്ന് പിൻവലിച്ചു. നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ഐപിസി 326-ാണ് ഒഴിവാക്കിയത്. സംഘർഷത്തിൽ വാച്ച് ആന്റ് വാർഡിന്റെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടില്ല എന്ന മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർ വാച്ച് ആന്റ് വാർഡിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിസി 326 ചുമത്തിയത്. വാച്ച് ആന്റ് വാർഡിന്റെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. കൂടാതെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് മറ്റൊരു ജാമ്യമില്ലാത്ത വകുപ്പായ ഐപിസി 322ഉം ചുമത്തിയിരുന്നു. എന്നാൽ രണ്ട് വനിതാ വാച്ച് ആന്റ് വാർഡിന്റെ കൈയ്ക്ക് പൊട്ടലില്ല എന്ന് വ്യക്തമായതോടെയാണ് ഐപിസി 326 പിൻവലിച്ചത്.
ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ നടത്തിയ പരിശോധനയിലാണ് കൈയ്ക്ക് പൊട്ടലില്ല എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കീഴിലായിരുന്ന നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് റെക്കാഡ്സ് ബ്യൂറോ എസിപിയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |