തൃശൂർ: ജില്ലാപഞ്ചായത്തിന്റെ 29 ഡിവിഷനുകളിലെ തെരഞ്ഞെടുക്കപ്പെട്ട 29 പഞ്ചായത്തുകളിൽ 'ശുചിപൂർണ്ണ' പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കും. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്ന റീ സൈക്ലിംഗ് യൂണിറ്റുകൾ, ബയോബിന്നുകൾ, ബോധവത്കരണ പരിശീലന ക്ലാസുകൾ, ഹരിത കർമ്മസേനയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയ്ക്ക് ബഡ്ജറ്റ് ഊന്നൽ നൽകുന്നുണ്ടെങ്കിലും പ്രദേശിക വികേന്ദ്രീകൃത പദ്ധതികൾ ഇല്ലാത്തത് വലിയ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചേലക്കര ജില്ലാകൃഷിത്തോട്ടത്തിൽ എഫ്.എസ്.ടി.പി പദ്ധതി പ്രകാരം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഹരിത കർമ്മസേനകൾക്ക് വാഹനം വാങ്ങി നൽകുന്ന പദ്ധതി ഉടൻ പൂർത്തിയാക്കും. വേളക്കോട് വ്യവസായ എസ്റ്റേറ്റിൽ ജില്ലാ പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്ത് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇവിടെ ശേഷിക്കുന്ന സ്ഥലത്ത് ബയോ വേസ്റ്റ് സംസ്‌കരണ പദ്ധതി കൂടി ക്ലീൻ കേരള കമ്പനിയിലൂടെ നടപ്പാക്കാനാണ് ജില്ലാപഞ്ചായത്ത് പദ്ധതിയിടുന്നത്. 'ക്ലീൻ തൃശൂർ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ' എന്ന മുദ്രാവാക്യമുയർത്തി പരമാവധി മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിച്ച് മാലിന്യ മുക്ത ജില്ലയാക്കി മാറ്റാനാണ് ലക്ഷ്യം.
ചേറ്റുവക്കായലിലെ മാലിന്യം നീക്കും
മാലിന്യങ്ങളും ചെളികളും അടിഞ്ഞുകൂടി മത്സ്യത്തൊഴിലാളികൾക്കും മറ്റ് പരമ്പരാഗത തൊഴിലാളികൾ ജീവനോപാധി നഷ്ടപ്പെടുന്ന ചേറ്റുവക്കായൽ പുനരുദ്ധാരണത്തിന് ജില്ലാപഞ്ചായത്ത് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ചില തടസം നീക്കി അടുത്തവർഷം ബൃഹത് പദ്ധതിക്ക് തുടക്കമാകും. ഇതിനുള്ള തുക വകയിരുത്തി. പടിഞ്ഞാറൻ തീരദേശ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കും. ശുദ്ധജല തടാക സംരക്ഷണ പദ്ധതിയായ വെണ്ണൂർ തുറ പുനരുദ്ധാരണം മൂന്ന് വർഷം കൊണ്ട് പൂർത്തീകരിക്കും. 40 കോടി രൂപ അടങ്കൽ കണക്കാക്കിയിട്ടുള്ള ഈ പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രത്യേക ഗ്രാന്റ് രണ്ട് കോടി പ്രോത്സാഹനമായി അനുവദിച്ചിരുന്നു.
മാലിന്യം ശേഖരിച്ച് കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാനായി ഹരിതകർമ്മസേനകൾക്ക് വാഹനം വാങ്ങുന്നതിന് 80 ലക്ഷം മാറ്റിവെച്ചിട്ടുണ്ട്. ഈ വർഷം 50 ലക്ഷവും കഴിഞ്ഞവർഷം മുപ്പത് ലക്ഷവും. 29 പഞ്ചായത്തുകളേയും മാതൃകകളാക്കി മാലിന്യനിർമ്മാർജ്ജനം ശക്തമാക്കും.
പി.കെ.ഡേവിസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ബ്രഹ്മപുരം സംഭവം ഏറെ ഭീതിയുളവാക്കിയ സാഹചര്യത്തിൽ മാലിന്യനിർമ്മാജ്ജനത്തിന് ആധുനിക പ്രാദേശിക വികേന്ദ്രീകൃതപദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലായെന്നത് പരാജയമാണ്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റിൽ നിന്നും 60 ശതമാനം തുക മാലിന്യ നിർമ്മാജ്ജനത്തിനും ശുചിത്വത്തിനും കുടിവെള്ളത്തിനും മാറ്റി വയ്ക്കണമെന്ന നിബന്ധനയുണ്ടായിട്ടും ഇത്തരത്തിൽ പദ്ധതിയൊന്നും ഉൾക്കൊള്ളിക്കാഞ്ഞത് കടുത്ത അനാസ്ഥയാണ്.
അഡ്വ.ജോസഫ് ടാജറ്റ്
പ്രതിപക്ഷനേതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |