തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കർ ബന്ധുവാണെന്ന ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്. താൻ ഇതുവരെ ഫാരിസിനെ നേരിൽ കണ്ടിട്ടില്ലെന്നും ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഈ വ്യക്തിയുടെ സഹോദരിയുടെ മകനാണ് താനെന്നാണ് പ്രചരിപ്പിക്കുന്നത്. ഉമ്മയ്ക്ക് അഞ്ച് സഹോദരന്മാരാണുള്ളത്. ഇപ്പോൾ പുതിയൊരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. നേരിൽ കാണാത്തതാണെന്നത് പോട്ടെ, ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത അമ്മാവനെ കിട്ടി. എന്തായാലും ഒരമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കുന്നു.
ഒരാളോടും വ്യക്തിപരമായി വിരോധമില്ല. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറയും. ചിലർക്ക് മാത്രം പറയാം, ഞങ്ങൾ മിണ്ടാതിരിക്കണമെന്ന്. ഇതൊക്കെ ഞാൻ പറയുമ്പോൾ ആരെയെങ്കിലും ഉദ്ദേശിച്ചാണെന്ന് നിങ്ങൾ കരുതരുത്. സിനിമയിൽ എഴുതിവയ്ക്കുന്നതുപോലെ ഒരു കഥാപാത്രവുമായും ബന്ധമില്ല. ' - റിയാസ് വ്യക്തമാക്കി.
അതേസമയം, ഫാരിസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇൻകം ടാക്സ് അന്വേഷണത്തിന് പിന്നാലെയാണിത്. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണത്തിനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |