ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. അതേസമയം, ഒബിസി വിഭാഗത്തെ രാഹുൽ അപമാനിച്ചെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനാണ് ബിജെപിയുടെ നീക്കം.
ഒബിസി വിഭാഗത്തിൽ പെടുന്നതാണ് മോദി സമുദായം. കോലാറിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അപമാനിച്ചത് മോദി സമുദായത്തെയാണെന്നാണ് ബിജെപി നിലപാട്. രാജ്യവ്യാപകമായി ഈ പ്രചാരണം നടത്തി ഒബിസി വിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കം ബിജെപി ആരംഭിച്ചു. ഒബിസി മോർച്ച നേതാക്കൾ ഇതുമായി ബന്ധപെട്ട പ്രചാരണം ഇന്ന് മുതൽ രാജ്യവ്യാപകമായി നടത്തും.
അദാനി വിഷയത്തിലടക്കം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയതിലുള്ള പ്രതികാരമാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത എന്നാണ് കോൺഗ്രസ് നിലപാട്. 2024ൽ മോദിയും ബിജെപിയും രാഹുൽ ഗാന്ധി എന്ന പേരിനെ ഭയപ്പെടുന്നു എന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. രാഹുലിനെ അന്യായമായാണ് അയോഗ്യനാക്കിയത് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. രാഹുൽ ഗാന്ധിയുടെ അയോഗ്യത പ്രതിപക്ഷത്തിനിടയിൽ ഐക്യ രൂപീകരണത്തിന് വഴിവച്ചിട്ടുണ്ട്. കോൺഗ്രസിനോട് അകലം പാലിച്ചു നിന്ന ആം ആദ്മി, ടിഎംസി, ബിആർഎസ് അടക്കമുള്ള പാർട്ടികൾ രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |