ചാരുംമൂട്: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ വിദേശ മലയാളി, നാട്ടിലെത്തി ലോഡ്‌ജിൽ മുറിയെടുത്ത് വീഡിയോ സന്ദേശം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ട ശേഷം ജീവനൊടുക്കി. ആലപ്പുഴ കറ്റാനം കണ്ണനാകുഴി ക്രിസ്‌തുരാജ് ഭവനത്തിൽ ബൈജു രാജാണ് (40) കഴിഞ്ഞ ദിവസം കായംകുളത്തെ ലോഡ്‌ജിൽ തൂങ്ങിമരിച്ചത്.
ന്യൂസിലാൻഡിലായിരുന്നു ബൈജു. ഫേസ്ബുക്ക് പോസ്‌റ്റിലെ വീഡിയോയിൽ ഭാര്യയ്‌ക്കും അവരുടെ കുടുംബത്തിനുമെതിരെയാണ് ആരോപണങ്ങൾ. സംസാരത്തിനിടെ തുടർച്ചയായി ബൈജു കരയുന്ന വീഡിയോ സാമൂഹിക മാദ്ധ്യങ്ങളിൽ പ്രചരിക്കുകയാണ്. 'ഭാര്യയും അവരുടെ വീട്ടുകാരും ചതിച്ചു. അതിനാൽ ആത്മഹത്യ ചെയ്യാൻ പോകുന്നു. ഭാര്യവീട്ടുകാർ സ്വത്ത് കൈക്കലാക്കി എന്നെ പുറത്താക്കി.
മകളായിരുന്നു ഏക പ്രതീക്ഷ. അതും ഇപ്പോൾ നഷ്ടമായി. ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ആത്മഹത്യ ചെയ്യാൻ എനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാൾ പിടിച്ചുനിന്നത്. നാട്ടിലെ സ്ഥിരനിക്ഷേപം ഭാര്യയുടെ അമ്മ കൈക്കലാക്കി' എന്നിങ്ങനെ നീളുന്നു ബൈജുവിന്റെ പരാമർശങ്ങൾ.
ഭാര്യയുടെ കുറ്റസമ്മത വീഡിയോയും ബൈജു പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് ടോജോ എന്ന ആളുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യ സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നതിനാലാണ് അയാളുമായി ബന്ധമുണ്ടാക്കിയതെന്ന് ഭാര്യ പറയുന്നു. ബൈജുവിന്റെ സംസ്‌കാരം കഴിഞ്ഞു. അസ്വഭാവിക മരണത്തിനാണ് കായംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |