ബംഗളൂരു: എച്ച്ഐവി പോസിറ്റീവായ അനുജനെ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്നുള്ള മല്ലികാർജുൻ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹോദരി നിഷയും ഭർത്താവ് മഞ്ജുനാഥും ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. നിഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ നിഷയുടെ ഭർത്താവിനെ പൊലീസ് തിരയുകയാണ്.
ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മല്ലികാർജുൻ കുടുംബത്തെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ജൂലായ് 23ന് ഒരു സുഹൃത്തിന്റെ കാറിൽ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് നിർത്തിയിട്ട ഒരു ട്രക്കുമായി വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ മല്ലികാർജുന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആദ്യം ചിത്രദുർഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പ്രത്യേക പരിചരണത്തിനായി ദാവൻഗരെയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ രക്തപരിശോധനയിലാണ് മല്ലികാർജുൻ എച്ച്ഐവി പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. നിയന്ത്രിക്കാൻ കഴിയാത്ത അത്ര രക്തസ്രാവത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ കുടുംബത്തോട് നിർദ്ദേശിച്ചിരുന്നു.
ഇതിനു പിന്നാലെ ജൂലായ് 25ന് വൈകുന്നേരം മല്ലികാർജുനെ ഉഡുപ്പിയിലെ ഒരു ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്ന് നിഷ തന്റെ പിതാവിനെ അറിയിച്ചു. എന്നാൽ പിറ്റേ ദിവസം സഹോദരന്റെ മൃതദേഹവുമായിട്ടാണ് നിഷയും ഭർത്താവ് മഞ്ജുനാഥും വീട്ടിൽ തിരിച്ചെത്തിയത്.
മകന്റെ കഴുത്തിൽ പാടുകൾ കണ്ടതോടെ പിതാവ് നാഗരാജപ്പയ്ക്ക് മകളെയും മരുമകനെയും സംശയമായി. ഇരുവരെയും ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് നിഷയ്ക്കും മഞ്ജുനാഥിനുമെതിരെ നാഗരാജപ്പ ഹോളാൽക്കെരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എച്ച്ഐവി ബാധിച്ച വിവരം പുറത്ത് അറിഞ്ഞാൽ കുടുംബത്തിന് നാണക്കേട് ഉണ്ടാകുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പച്ചക്കള്ളമാണെന്നും സ്വത്തിനു വേണ്ടിയാണ് മകനെ കൊലപ്പെടുത്തിയതെന്നും പിതാവ് നാഗരാജപ്പ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |