തിരുവനന്തപുരം: കഴിഞ്ഞദിവസം നിര്യാതനായ മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും തമിഴ്നാട് സ്വദേശിയുമായ പി.മാരപാണ്ഡ്യൻ സമർത്ഥനായ ഓഫീസറെന്നതിലുപരി കരുണയുള്ള മനസ്സിനും ഉടമയായിരുന്നു.
സംസ്ഥാന സർക്കാർ ആദ്യമായി ഒരു അനാഥ പെൺകുട്ടിയെ ദത്തെടുത്തതിന് നിമിത്തമായത് മാരപാണ്ഡ്യനാണ്. ആ കുട്ടിയെ പഠിപ്പിച്ച് സർക്കാർ ജോലിയും നൽകി. 1994 ജൂലായ് 20ന് കാസർകോട്ടെ അണിഞ്ഞയിൽ വീട്ടിലേക്ക് മരം വീണ് മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും മരണപ്പെട്ടപ്പോൾ അനാഥയായ ശ്രീജയെയാണ് അന്ന് കാസർകോട് കളക്ടറായിരുന്ന പി.മാരപാണ്ഡ്യൻ സർക്കാരിനെക്കൊണ്ട് ദത്തെടുപ്പിച്ചത്. മരം മുറിച്ചുമാറ്റി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനിടെയാണ് ഇത്തിരി ജീവൻ അവശേഷിപ്പിച്ച് ശ്രീജ എന്ന പതിനഞ്ചുകാരി കട്ടിലിനടിയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ അവളെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു.
നിലത്ത് ശ്രീജയ്‌ക്കൊപ്പം ഉറങ്ങാൻകിടന്ന അനുജത്തി ബിന്ദു, ഏട്ടൻമാരായ പവിത്രൻ, തുളസി കട്ടിലിൽ കിടന്ന അച്ഛൻ കമ്മാരൻ, അമ്മ മീനാക്ഷി എന്നിവർ തത്ക്ഷണം മരിച്ചു. ശ്രീജയെ വെറുതേ ആശ്വസിപ്പിച്ച് മടങ്ങാൻ മാരപാണ്ഡ്യൻ തയ്യാറായില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ബന്ധപ്പെട്ട് ശ്രീജയെ സർക്കാർ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. വിവരങ്ങൾ കേട്ട മുഖ്യമന്ത്രി ഉടനടി സമ്മതം മൂളി. ശ്രീജയ്ക്ക് വീടു വച്ചു നൽകണമെന്നും പതിനെട്ട് വയസു തികയുമ്പോൾ ജോലി നൽകണമെന്നും മാരപാണ്ഡ്യൻ പിന്നീട് സർക്കാരിനോടഭ്യർത്ഥിച്ചു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം പത്താംക്ലാസുകാരി മകൾ ശ്രീലക്ഷ്മിയെ സംസ്ഥാന സ്കൂൾ കലോത്സവ ചാക്യാർകൂത്തിൽ മത്സരിപ്പിക്കാൻ തിരുവനന്തപുരത്തെത്തിയ ശ്രീജയും അദ്ധ്യാപകനായ ഭർത്താവ് വിനോദും മാരപാണ്ഡ്യനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ശ്രീജ റവന്യൂ വകുപ്പിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |