തിരുവനന്തപുരം:ലോകത്താകെ മികച്ച ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കവറേജിനായി ബ്രിട്ടനിലെ വൺ വെബ് നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റ്സ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങൾ കൂടി ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഐ.എസ്.ആർ.ഒ. വിക്ഷേപിക്കും. രാവിലെ 9ന് രണ്ടാം വിക്ഷേപണത്തറയിലാണ് ദൗത്യം.
ജി.എസ്.എൽ.വി. മാർക്ക് ത്രീ (എൽ.വി.എം.ത്രീ) റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കഴിഞ്ഞ ഒക്ടോബർ 23ന് ഇതേ റോക്കറ്റിൽ വിക്ഷേപിച്ചിരുന്നു.
വൺവെബിന് നിലവിൽ 582 ഉപഗ്രഹങ്ങൾ ഭ്രമണപ്രഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആകും. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് വിഭാവനം ചെയ്യുന്നത്. സ്പേസ് എക്സ് പോലുള്ള വിവിധ ഏജൻസികളാണ് മറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ. എസ്. ആർ. ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യയും വൺ വെബും തമ്മിൽ കരാറുണ്ടാക്കിയിരുന്നു.1000 കോടി രൂപയാണ് ഐ.എസ്.ആർ.ഒ.യുടെ പ്രതിഫലം.
ഇന്ത്യയ്‌ക്കും നേട്ടം
നിലവിൽ ഉപഗ്രഹങ്ങളിൽ നിന്ന് ടവറുകളിലേക്കും അവയിൽ നിന്ന് റിലേ കേന്ദ്രങ്ങൾ വഴിയുമാണ് മൊബൈലിലും കമ്പ്യൂട്ടറിലും ഇന്റർനെറ്റ് എത്തുന്നത്
ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് കമ്പ്യൂട്ടറുകളിലേക്ക് ഇന്റർനെറ്റ് കിട്ടുന്നതാണ് വൺവെബ് ശൃംഖല. അതിനാണ് ഇത്രയധികം ഉപഗ്രഹങ്ങൾ
ഭൂമിക്ക് 600കിലോമീറ്റർ മേലെ ഉപഗ്രഹങ്ങളുടെ വൻ നിര. വൺ വെബിൽ ഇന്ത്യയിലെ ഭാരതി എയർടെല്ലിനും പങ്കാളിത്തമുണ്ട്
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിവേഗ ഇന്റർനെറ്റ്. ഡിജിറ്റൽ പരിഷ്‌കാരങ്ങൾക്കും കുതിപ്പേകും
എൽ.വി.എം - ത്രീ റോക്കറ്റ്
ജി.എസ്.എൽ.വി പേര് മാറ്റിയതാണ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ
640 ടൺ ഭാരം, 5 മീറ്റർ വ്യാസം, 43.5 മീറ്റർ നീളം
ആദ്യ രണ്ട് ഘട്ടങ്ങളിൽ ഖര, ദ്രവ ഇന്ധനം
മൂന്നാം ഘട്ടം ക്രയോജനിക് എൻജിൻ
10 ടൺ വരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കും
36 ഉപഗ്രഹങ്ങളുടെ ഭാരം 5.805 ടൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |