കൊച്ചി: ''ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാൻ എന്റെ കൈയിൽ ഒരു ഔഷധം മാത്രമേയുള്ളൂ - ഫലിതം."" കാൻസറിനെ രണ്ടു വട്ടം ഫലിതം കൊണ്ട് തോൽപ്പിച്ചോടിച്ച തന്റെ ജീവിതകഥ പറയുന്ന 'കാൻസർ വാർഡിലെ ചിരി" യിലെ ഈ വാചകം ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരനെ വരച്ചുകാട്ടുന്നു. മഹാരോഗത്തിന്റെ ആധിയിൽ ചിരിക്കാൻ മറന്ന പതിനായിരങ്ങളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞുവെന്നതാണ് ഇന്നച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.
കഷ്ടപ്പാടിന്റെ ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞ് സിനിമയിലെ തോൽവികളും പിന്നിട്ട് ജീവിതം സന്തോഷപ്രദമായ കാലത്താണ് ഇന്നസെന്റിന്റെ തൊണ്ടയെ തേടി കാൻസറെത്തിയത്. സഹജമായ ഫലിതത്തിന്റെ മുന്നിൽ പതറിയത് കാൻസറാണ്. രണ്ടാം വട്ടം തിരികെ വന്നപ്പോഴും അതേ ആയുധം കൊണ്ട് തന്നെ രോഗത്തെ പറപറപ്പിച്ചു.
കാൻസറിന് മുന്നേ വന്നുപെട്ട 'കാർപ്പൽ ടണൽ സിൻഡ്രോം' എന്ന കൈക്ക് വരുന്ന രോഗത്തിന്റെ ഗംഭീര പേരും പറഞ്ഞ് സെറ്റുകളിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ദിലീപിനെയുമാെക്കെ ചെറുതാക്കിയ ചരിത്രം ഇന്നസെന്റ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാൻസറിന് മുന്നിൽ ആദ്യമൊന്നു പതറിയെങ്കിലും പിന്നെ പോരാടാൻ തന്നെയായി നിശ്ചയം.
ഭാര്യ ആലീസിനും അതേ രോഗം തന്നെ പിടിപെട്ടപ്പോഴാണ് അല്പം ഉലഞ്ഞുപോയത്. രണ്ടാം വട്ടവും കാൻസർ ചികിത്സിലായിരുന്നു അന്ന് ഇന്നസെന്റ്. ലേക്ഷോർ ആശുപത്രിയിൽ ഡോ. വി.പി.ഗംഗാധരന് മുന്നിൽ അക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ കഥ ആലീസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സഹജമായ ഹാസ്യത്തോടെയായി ഒരുമിച്ചുള്ള ചികിത്സയും പോരാട്ടവും. ഇരിഞ്ഞാലക്കുടയിൽ നിന്ന് ഇടപ്പള്ളി അമൃതയിൽ ഒരുമിച്ച് കീമോ തെറാപ്പിക്ക് പോകാനുള്ള സൗകര്യവും യാത്രാചെലവിലും ചികിത്സയിലുമുള്ള ലാഭവും വിവരിച്ചായിരുന്നു പ്രതികരണങ്ങൾ.
ലേക്ഷർ ആശുപത്രിയിൽ ഡോ. ഗംഗാധരനൊപ്പം തന്നെ ചികിത്സിച്ചിരുന്ന അസിസ്റ്റന്റ് ഡോ. ലിസിക്ക് മൾട്ടിപ്പിൾ മൈലോമയെന്ന കാൻസർ ബാധിച്ച കാര്യവും ഇന്നസെന്റിനെ ഉലച്ചു. പെട്ടെന്നു തന്നെ അതിനെ സരസമായി നേരിട്ടത് ഡോക്ടറും ഇന്നസെന്റും പലവേദികളിലും സൂചിപ്പിച്ചിട്ടുണ്ട്. ''ആലീസിനും ലിസി ഡോക്ടർക്കും രോഗമായി, ഗംഗാധരാ
തനിക്കും ഈ അസുഖം വന്ന് താനും മരിച്ചുപോയാൽ എന്നെ ആരു ചികിത്സിക്കുമെന്ന'' ശരവേഗത്തിലെ ചോദ്യത്തിന് മുന്നിൽ ഡോക്ടർ ആദ്യം പകച്ചുപോയി. പിന്നീടാണ്ചിരി പൊട്ടിയത്. ഇരിങ്ങാലക്കുടയിൽ ഒരേ സ്കൂളിൽ പഠിച്ച ഗംഗാധരനും ഇന്നസെന്റും തമ്മിലുള്ള ആത്മബന്ധവും ചികിത്സയിൽ തുണയായിരുന്നു.
തന്നെ മുകളിലേക്ക് കൊണ്ടുപോയാൽ അവിടെ കുഴപ്പമാകുമെന്ന് സ്വപ്നത്തിൽ ദൈവത്തോട് പറഞ്ഞതിനാലാണ് മഹാവ്യാധി നൽകി തന്നെ രണ്ട് വട്ടവും കൊല്ലാൻ ശ്രമിച്ച ദൈവം ദൗത്യം ഉപേക്ഷിച്ചതെന്നായിരുന്നു ഇന്നച്ചന്റെ ന്യായങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |