പയ്യന്നൂർ : നിരവധി ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കുകയും ചലച്ചിത്രാസ്വാദകരായ മലയാളികൾ മുത്തച്ഛനായി സ്‌നേഹിക്കുകയും ചെയ്തിരുന്ന ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണയിലുള്ള പ്രഥമ പുരസ്‌കാരം ഏറ്റുവാങ്ങാനാകാതെയാണ് നടൻ ഇന്നസെന്റ് കഴിഞ്ഞ ദിവസം വിട വാങ്ങിയത്.
''ദേശാടനം' എന്ന ആദ്യ ചലച്ചിത്രത്തിലൂടെ മലയാളികളുടെയെല്ലാം മുത്തച്ഛനായി മാറിയ പയ്യന്നൂർ കോറോത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പയ്യന്നൂരിലെ സാംസ്‌കാരിക സംഘടനയായ ദൃശ്യയും ചേർന്ന് നൽകുവാൻ തീരുമാനിച്ചിരുന്ന പ്രഥമ പുരസ്‌കാരത്തിന് ഇന്നസെന്റിനെയാണ് തിരഞ്ഞെടുത്തിരുന്നത്.
ഈ വിവരം ഇന്നസെന്റിനെ അറിയിച്ച് സൗകര്യപ്പെടുന്ന ദിവസം പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന പ്രൌഢ ഗംഭീരമായ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ പല വിധ കാരണങ്ങളാൽ ഇന്നസെന്റിന് പയ്യന്നൂരിൽ എത്തിച്ചേരുവാൻ കഴിയാത്തതിനെ തുടർന്ന് പുരസ്‌കാര സമർപ്പണം നീണ്ടുപോവുകയായിരുന്നു. ഏറ്റവും ഒടുവിൽ മാർച്ച് പതിനൊന്നിന് തിയ്യതി നിശ്ചയിച്ചുവെങ്കിലും പെട്ടെന്ന് അദ്ദേഹത്തിന് അസുഖം വർദ്ധിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്നസെന്റിന് പയ്യന്നൂർ വരെ
യാത്ര ചെയ്യുവാനുള്ള പ്രയാസം കണക്കിലെടുത്ത് ഈ 26ന് തൃശൂരിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി പുരസ്‌കാരം സമ്മാനിക്കുവാൻ സംഘാടകർ തീരുമാനിച്ചുവെങ്കിലും അപ്പോഴേക്കും അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാകുകയായിരുന്നു. നിരവധി ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഉണ്ണിക്കൃഷ്ൻ നമ്പൂതിരിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഏറ്റ് വാങ്ങുവാൻ ഇന്നസെന്റ് അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും വിധി അതിന് അനുവദിച്ചില്ല.
അഭിനയ ജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിട്ട ഇന്നസെന്റിന്റെ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനായി ജൂറി അംഗങ്ങളായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി , സംവിധായകൻ ജയരാജ്, സംവിധായകനും ചലച്ചിത്ര അക്കാഡമി അംഗവുമായ മനോജ് കാന തിരക്കഥാകൃത്തും സംവിധായകനുമായ സുരേഷ് പൊതുവാൾ എന്നിവർ ചേർന്ന് തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം എല്ലാ വർഷവും ജനുവരിയിൽ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണ സമ്മേളനത്തിൽ വച്ച് നൽകുവാനാണ് സംഘാടകർ തീരുമാനിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |