ഇരിങ്ങാലക്കുട: നടനും ജനപ്രതിനിധിയും എഴുത്തുകാരനുമായ ഇന്നസെന്റിന് ആയിരങ്ങളുടെ യാത്രാമൊഴി. തെക്കെത്തല വറീതിന്റെ മകൻ ഇന്നസെന്റ് എന്ന വെള്ളിത്തിരയിലെ പ്രിയതാരത്തെ അവസാനമായി കാണാൻ അദ്ദേഹത്തിന്റെ വീടായ പാർപ്പിടത്തിലേക്ക് ജനം ഒഴുകി. ഒരുനോക്ക് കാണാൻ കാത്തുനിന്നവരുടെ നിര ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വരെ നീണ്ടു. പിന്നീട് മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.
മുൻ എം.പി കൂടിയായ ഇന്നസെന്റിന് സംസ്ഥാന സർക്കാർ ഗാർഡ് ഒഫ് ഓണർ നൽകി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ 'തെക്കേത്തല വറീത് മകൻ ഇന്നസെന്റ്, ജനനം: 1948 ഫെബ്രുവരി 28 മരണം: 2023 മാർച്ച് 26' എന്നെഴുതിയ ശിലയിൽ ഇന്നസെന്റ് അന്ത്യനിദ്ര കൊണ്ടു.
സ്ത്രീകളും കുട്ടികളും അടക്കം ഇരിങ്ങാലക്കുടക്കാർ വിലാപയാത്രയുടെ ഭാഗമായിരുന്നു. ഇന്നസെന്റ് ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ നാട്ടുകാരും, സുഹൃത്തുക്കളും കണ്ണീരണിഞ്ഞു. പൂക്കളാൽ അലംകൃതമായ പേടകത്തിൽ ഇന്നസെന്റ് നിശ്ചലനായി കിടന്നു, ആൾക്കൂട്ടവും, ആരവങ്ങളും കേൾക്കാതെ. പ്രിയപ്പെട്ടവരുടെ തേങ്ങലുകൾക്കിടെ രാവിലെ പത്തരയോടെ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കാരച്ചടങ്ങുകൾ തുടങ്ങി. ഇരിങ്ങാലക്കുടക്കാർ ഒന്നങ്കടം പള്ളിമേടയിൽ തമ്പടിച്ചിരുന്നു.
ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടി.വി. ചാർളി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |