തിരുവനന്തപുരം: പദ്ധതിവിഹിതം നൽകാതെ തദ്ദേശസ്ഥാപനങ്ങളെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 31ന് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിലും യു.ഡി.എഫ് അംഗങ്ങൾ രാവിലെ 10 മുതൽ 11 മണിവരെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിപൂർത്തീകരണത്തിനുള്ള സമയം ഏപ്രിൽ 30 വരെയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്ത് നൽകും.
തദ്ദേശസ്ഥാപനങ്ങൾക്ക് ഡിസംബറിൽ നൽകേണ്ട പദ്ധതിവിഹിതത്തിന്റെ മൂന്നാംഗഡു ഒന്നിച്ച് നൽകാതെ മൂന്ന് ഭാഗങ്ങളാക്കി. ഇതിലെ ആദ്യ ഭാഗം ഈ മാസം 18നാണ് ട്രഷറിയിലെത്തിയത്. രണ്ടാംഭാഗം തിങ്കളാഴ്ച വൈകിട്ടെത്തിച്ചു. മൂന്നാം ഭാഗം ഇതുവരെ നൽകിയില്ല. ഒന്നും രണ്ടും ഭാഗങ്ങൾ ചെലവഴിക്കാൻ പോലും സമയം തികയില്ലെന്നിരിക്കെയാണ്, ഇന്ന് വൈകിട്ടിന് മുമ്പ് ചെലവഴിക്കണമെന്ന് പറയുന്നത്. വികസനപ്രവർത്തനങ്ങൾ നടത്താനാവാതെയും ബില്ലുകൾ മാറാനാവാതെയും തദ്ദേശസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. പൂർത്തിയാകാത്ത പദ്ധതികൾ അടുത്ത വർഷത്തേക്ക് സ്പിൽഓവർ ചെയ്താലും ആ വർഷത്തെ പദ്ധതിത്തുകയിൽ നിന്ന് പണം കണ്ടെത്തേണ്ടി വരും. അത് അടുത്ത വർഷത്തെ പദ്ധതികളെ ബാധിക്കും.
കുടിവെള്ള, വൈദ്യുത പദ്ധതികൾക്ക് 20 ശതമാനം തുകമാത്രം ഡെപ്പോസിറ്റ് ചെയ്താൽ മതിയെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വൈദ്യുതിബോർഡോ ജലഅതോറിറ്റിയോ മുഴുവൻ തുകയും നൽകാതെ പദ്ധതി പൂർത്തിയാക്കില്ല. വൈകി പണം നൽകിയിട്ട് മാർച്ച് 31നകം ചെലവഴിച്ചില്ലെങ്കിൽ സഞ്ചിതനിധിയിലേക്ക് മടക്കി നൽകണമെന്ന് ഉത്തരവിറക്കി. സർക്കാരെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഏജൻസി മാത്രമായി തദ്ദേശസ്ഥാപനങ്ങൾ മാറി.
കഴിഞ്ഞ രണ്ടുവർഷമായി അധികാരവികേന്ദ്രീകരണത്തെ തളർത്തി പ്രാദേശികസർക്കാരുകളുടെ പ്രവർത്തനം സർക്കാർ താറുമാറാക്കിയിരിക്കുകയാണ്. ട്രഷറിയിൽ കെട്ടിക്കിടക്കുന്ന 13,223 കോടിയുടെ ബില്ലുകൾ കൂടിയുൾപ്പെടുത്തിയാണ് 65 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ചെന്ന് സർക്കാർ അവകാശപ്പെടുന്നത്. സർക്കാരിന്റെ കൈയിൽ പണമില്ലാത്തത് മറച്ചുവച്ചാണ് തദ്ദേശസ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നത്. കേരളം പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ധനകാര്യ, തദ്ദേശ വകുപ്പുകൾ ചേർന്ന് പ്രാദേശികസർക്കാരുകളെ കബളിപ്പിക്കുകയാണ്.
ലൈഫ് മിഷനിൽ ചെലവിട്ടത് 7.05 ശതമാനം മാത്രം
സാമ്പത്തികവർഷം അവസാനിക്കാറായിരിക്കെ, ലൈഫ് മിഷൻ ഭവനനിർമാണപദ്ധതിയിൽ അനുവദിച്ചതിൽ 7.05 ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 717കോടിയാണ് ലൈഫ് മിഷന് അനുവദിച്ചത്. 9.60ലക്ഷം പേർ അപേക്ഷിച്ചതിൽ നിന്ന് തിരഞ്ഞെടുത്ത 3.5ലക്ഷം പേരെ പട്ടികയിലുൾപ്പെടുത്തി. ഇതിൽ 14,000 വീടുകൾക്ക് മാത്രമാണ് കരാർ വച്ചതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |