തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥ വർദ്ധിച്ച ജനപങ്കാളിത്തത്താൽ സജീവവും, മികച്ച വിജയവുമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണന തുറന്നുകാട്ടാനും, സംസ്ഥാന സർക്കാർ നവകേരളം ലക്ഷ്യമിട്ട് നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളോട് വിശദീകരിക്കാനും സാധിച്ചു. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കാൻ തീരുമാനിച്ചു.
സംഘടനാ പ്രവർത്തനം വിപുലപ്പെടുത്താൻ കൂടുതൽ മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കുന്നതടക്കം
കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാരേഖയിലെ നിർദ്ദേശങ്ങൾ നടപ്പാക്കിയതിന്റെ അവലോകനവും നടന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളും വയോജന ശുശ്രൂഷയും, അഗതി സംരക്ഷണവും പാർട്ടി ഏറ്റെടുക്കണം. സംഘടന ദുർബലമായ പ്രദേശങ്ങളിൽ സാമൂഹ്യപ്രവർത്തനങ്ങൾ നടത്താൻ നിയോഗിച്ച സോഷ്യൽ ഡവലപ്മെന്റ് ഓർഗനൈസർമാരുടെ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും രേഖ വിലയിരുത്തിയിരുന്നു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുക, കിടപ്പുരോഗികളെ സന്ദർശിച്ച് സഹായങ്ങൾ ചെയ്യുക, സർക്കാരിന്റെയും പാർട്ടിയുടെയും പ്രത്യേക ശ്രദ്ധ പതിയേണ്ട മേഖലകൾ കണ്ടെത്തുക എന്നിവയായിരുന്നു ചുമതലകൾ. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. വിശദമായ അവലോകനം ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |