വിതുര: ബോണക്കാട് വനമേഖലയിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ തിരുവനന്തപുരം കരിമഠം ചാല സ്വദേശികളായ നാലംഗസംഘത്തെ പ്രതികളാക്കി കേസെടുത്തെന്ന് പേപ്പാറ വൈൽഡ് ലൈഫ് വാർഡൻ സുരേഷ്ബാബു അറിയിച്ചു. വഴി തെറ്റി രാത്രിയും പകലും ബോണക്കാട് വനാന്തരത്തിൽ കുടുങ്ങിയ നാലംഗസംഘം കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. രാത്രിയിൽ ആനകളും കാട്ടുപോത്തും പുലിയും കരടിയും വിഹരിക്കുന്ന ഉൾവനത്തിലെ പാറപ്പുറത്താണ് സംഘം കഴിഞ്ഞത്. ആനയും കാട്ടുപോത്തും സമീപത്തുകൂടി പോയെങ്കിലും ഇവരെ ആക്രമിച്ചില്ലെന്നാണ് പറയുന്നത്. വന്യമൃഗങ്ങളെ കണ്ട് കുട്ടികൾ ഭീതിയിലുമായി. കരിമഠംസ്വദേശികളായ സിന്ധു, മക്കളായ ദിൽഷാദ്,സൗമ്യ സിന്ധുവിന്റെ കൂട്ടുകാരി ഫേവിയോള എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. സിന്ധു രണ്ടുമാസം ഗർഭിണിയുമാണ്.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ശേഷം നാലു പേരും വിതുര ചാത്തൻകോടിന് സമീപത്തുള്ള വാഴ്‌വാൻതോൾ വെള്ളച്ചാട്ടം കാണാൻ കാണിത്തടത്തിലുള്ള ചെക്ക് പോസ്റ്റിൽ അനുമതി ചോദിച്ചെത്തിയിരുന്നു. സമയം കഴിഞ്ഞതിനാൽ അനുമതി നൽകിയില്ല. ഇവർ ഇവിടെനിന്ന് ബസിൽകയറി ബോണക്കാട്ടെത്തി. ഫോറസ്റ്റുകാരുടെയും എസ്റ്റേറ്റ് തൊഴിലാളികളുടെയും കണ്ണുവെട്ടിച്ച് അനധികൃതമായി വനത്തിൽ കടന്ന ഇവർ വാഴ്വാൻതോൾ വെള്ളച്ചാട്ടം കാണാൻ ബോണക്കാട് വനം മുഴുവൻ ചുറ്റിത്തിരിയുകയായിരുന്നു. അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ചതിനാൽ കേസെടുക്കുമെന്ന് ഭയന്ന് ആദ്യദിവസം പൊലീസിനേയോ വനപാലകരെയോ വിളിച്ചില്ല. കൂടാതെ മൊബൈൽ ഫോണിന് റേഞ്ചും ലഭ്യമല്ലായിരുന്നു. കൊണ്ടുപോയ ഭക്ഷണം രാത്രിയിൽത്തന്നെ തീർന്നതോടെ സംഘം ബുദ്ധിമുട്ടി. അരുവിയിലെ വെള്ളം കുടിച്ചാണ് വിശപ്പടക്കിയത്.
പിറ്റേന്ന് രാവിലെ വനത്തിൽനിന്നും രക്ഷപ്പെടാൻ പരമാവധി ശ്രമിച്ചെങ്കിലും ഉൾക്കാട്ടിൽ വഴിയറിയാതെ വലഞ്ഞു. ഇതിനിടയിൽ പലതവണ പൊലീസിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വനത്തിൽ അലയുന്നതിനിടെ വൈകിട്ടോടെ റേഞ്ച് കിട്ടിയപ്പോൾ പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചു. വിതുര എസ്.ഐ എസ്.വിനോദ്കുമാർ,വിതുര ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിലെ ഫയർമാൻ കെ.എസ്.ഹരി, പേപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിബു,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിഷ,ഷാജി,വാച്ചർ കമാലാസനൻ എന്നിവർ ചേർന്ന് മണിക്കൂറുകളോളം തെരഞ്ഞാണ് ബോണക്കാടു നിന്ന് പത്ത് കിലോമീറ്ററോളം ദൂരെ ഉൾവനത്തിൽനിന്ന് സംഘത്തെ കണ്ടെത്തിയത്. തുടർന്ന് ഇവരെ ചാത്തൻകോട് ചെക്ക് പോസ്റ്റിലെത്തിച്ച് ഭക്ഷണവും വെള്ളവും നൽകിയ ശേഷം വിതുര ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കുമെന്ന് പേപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൻജോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |