ലണ്ടൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ യുകെയിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎൽ മുൻ ചെയർമാനുമായ ലളിത് കുമാർ മോദി. യഥാർത്ഥ കള്ളന്മാർ കോൺഗ്രസുകാരാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റർപോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. കോൺഗ്രസും രാഹുൽ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി പറഞ്ഞു.
''നിയമവ്യവസ്ഥയിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് ഞാനെന്ന് ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധിയും സംഘവും. എപ്പോഴാണ് ആ കുറ്രങ്ങൾക്ക് ഞാൻ ശിക്ഷിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പക പോക്കുകയാണ്. രാഹുലിനെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടേയ്ക്ക് വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ''- കോൺഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ട് ലളിത് മോദി ട്വീറ്റ് ചെയ്തു.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ 2010 മുതൽ ലണ്ടനിലാണ് ലളിത് മോദി. ബിസിസിഐയിൽ നിന്ന് ലളിത് മോദിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2019ൽ കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലുണ്ടായ 'മോദി' പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിക്കുകയും ചെയ്തു. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി' എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത് എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഈ കേസിലാണ് നാല് വർഷത്തിന് ശേഷം സൂറത്ത് കോടതി വിധി പറഞ്ഞതും, രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |