ഏപ്രിൽ മുതൽ വിവിധ മാർഗങ്ങളിലായി സർക്കാരിന്റെ വരുമാനം കൂടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഈ ഇനത്തിൽ മാത്രം ഭൂമി രജിസ്ട്രേഷനുകൾ നടക്കുമ്പോൾ നല്ലൊരു തുക പ്രതിവർഷം സർക്കാരിന്റെ ഖജനാവിലെത്തും. ഇതോടൊപ്പം കെട്ടിടനികുതിയും, കെട്ടിടത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ നികുതിയും പിഴയും ഒക്കെയായി ലക്ഷങ്ങളുടെ വർദ്ധനയാകും ഉണ്ടാവുക. ഇന്ധനത്തിന്റെയും മദ്യത്തിന്റെയും പുറത്തുള്ള സെസിലൂടെ ഉള്ള വരുമാനം കോടികളായി ഉയരും. ഇങ്ങനെ പിരിച്ചെടുക്കുന്ന അധിക തുകകൾ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ മാത്രമല്ല ചെലവഴിക്കേണ്ടത്. നാട്ടിലെ പാവപ്പെട്ടവർക്ക് നല്ല സഹായങ്ങൾ ചെയ്യാനും വരുമാന വർദ്ധനവിന്റെ നിശ്ചിത ശതമാനം വിനിയോഗിക്കണം.
സർക്കാരിന് ആരോഗ്യരംഗത്താണ് ഏറ്റവും വലിയ സൗജന്യ സഹായം ചെയ്യാൻ സാധിക്കുന്നത്. ഇതിൽ ആദ്യം സഹായിക്കേണ്ടത് ശ്രീചിത്രയിലെ സൗജന്യ ഹൃദ്രോഗ പദ്ധതിയായ ഹൃദ്യത്തെയാണ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഞങ്ങൾ ഇന്നലെ മുഖ്യവാർത്തയായി നല്‌കിയിട്ടുണ്ട്. ഹൃദ്രോഗത്തിന് കേരളത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാകുന്ന ശ്രീചിത്രയിൽ കുട്ടികൾക്കുള്ള ഹൃദ്രോഗ ചികിത്സാ പദ്ധതിയായ 'ഹൃദ്യം" നിലച്ചിട്ട് രണ്ട് വർഷമാകുന്നു എന്നതാണ് പ്രധാനമായും വാർത്തയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പ്രതിവർഷം നാലായിരത്തോളം കുട്ടികൾ ഹൃദയസംബന്ധമായ അസുഖങ്ങളുമായി ജനിക്കുമ്പോഴാണ് ഈ പദ്ധതി രണ്ടുവർഷമായി ശ്രീചിത്രയിൽ മരവിച്ചിരിക്കുന്നത്. കുറ്റകരമായ അനാസ്ഥയായേ ഇതിനെ കാണാൻ കഴിയൂ. അടുത്ത സാമ്പത്തിക വർഷം മുതലെങ്കിലും പദ്ധതി പുനരാരംഭിക്കാൻ ശ്രീചിത്രാ അധികൃതർ ശ്രമിച്ചെങ്കിലും സർക്കാരിൽ നിന്ന് ഇനിയും അനുകൂല നടപടി ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. കോഴിക്കോട്, കോട്ടയം തുടങ്ങിയ സർക്കാർ മേഖലയിലുള്ള മെഡിക്കൽ കോളേജുകളിലും എസ്.എ.ടിയിലും ഹൃദ്യം പദ്ധതി തുടരുന്നുണ്ട്. ഈ പദ്ധതിയിൽ കൊച്ചിയിലെ അമൃത ആശുപത്രിയും എംപാനൽ ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അവിടെയും സൗജന്യമായി കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നടക്കും. ഇതിൽ അമൃതയിലാണ് ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങളുള്ളത്. അതിന് തുല്യമായ ചികിത്സ നല്‌കാൻ കഴിയുന്ന പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ചികിത്സാകേന്ദ്രമാണ് ശ്രീചിത്ര.
കൊവിഡ് കാലത്താണ് ശ്രീചിത്രയിലെ 'ഹൃദ്യം" പദ്ധതി നിലച്ചത്. അന്നത്തെ ഭരണസമിതിക്കാരും സർക്കാരുമായുള്ള ചില അഭിപ്രായഭിന്നതകളാണ് ശ്രീചിത്രയെ എംപാനൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കാൻ കാരണമായത്. ആരുടെയെങ്കിലും അഭിപ്രായഭിന്നതകളിൽ കുരുങ്ങി നിലച്ചുപോകേണ്ട പദ്ധതിയല്ലിത്. ശ്രീചിത്ര ഭരണസമിതി വീണ്ടും സർക്കാരിനെ സമീപിച്ച സ്ഥിതിക്ക് പാവപ്പെട്ട ഒട്ടേറെ കുടുംബങ്ങൾക്ക് കൈത്താങ്ങാകും എന്നത് മാത്രം കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനം എടുക്കേണ്ടതാണ്. ഇതിന് ആരോഗ്യവകുപ്പ് മന്ത്രി തന്നെ മുൻകൈയെടുക്കേണ്ടതാണ്. ഹൃദ്യം പദ്ധതിക്ക് 14 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ 60 ശതമാനം കേന്ദ്രം നല്‌കുന്നതാണ്. അതിനാൽ സർക്കാരിന് വലിയ ധനനഷ്ടത്തിന്റെ പ്രശ്നവും ഉണ്ടാകുന്നില്ല. സങ്കീർണമായ പ്രസവങ്ങൾ നടക്കുന്ന മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ നിന്ന് ഹൃദയസംബന്ധമായ ഗുരുതരാവസ്ഥ നേരിടുന്ന ശിശുക്കളെ വളരെ വേഗം ശ്രീചിത്രയിലേക്ക് മാറ്റാൻ കഴിയുമായിരുന്നു. ശ്രീചിത്രയിലെ ഹൃദ്യം നിലച്ചതിനാൽ ഇത് കൂടിയാണ് ഇല്ലാതായിരിക്കുന്നത്. പ്രാണനുവേണ്ടി പിടയുന്ന കുട്ടികളെ ഓർത്ത് സർക്കാർ ഇക്കാര്യത്തിൽ അനുകൂല തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |