തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ, സാങ്കേതിക സർവകലാശാലാ വി.സി പ്രൊഫ. സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ
സർക്കാരിന്റെ അനുമതി തേടാതെ വി.സി ചുമതലയേറ്റതിന് സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ അവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. സർക്കാർ നിയമം നടപ്പാക്കുമ്പോൾ നേരായ രീതിയും തുറന്ന മനസുമാവണം ഉണ്ടാകേണ്ടതെന്ന് ജസ്റ്റിസ് പി. വി. ആശയും ഡോ. പ്രദീപ് കുമാറും അടങ്ങിയ ഡിവിഷൻ ബഞ്ച് പറഞ്ഞു.32 വർഷം കളങ്കരഹിതമായി സേവനം ചെയ്ത ഉദ്യോഗസ്ഥയെ സമാധനപൂർണ്ണമായ വിരമിക്കലിന് സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവിലുണ്ട്.
വി.സിയുടെ അധിക ചുമതല കുറ്റകരമാണോയെന്ന് പരിശോധിക്കേണ്ടത് സർക്കാരാണ്. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലെ സാങ്കേതികയിലേക്ക് കോടതി തത്കാലം കടക്കുന്നില്ല. വിസിയായി ചുമതലയേറ്റെടുത്തപ്പോൾ മുതൽ സർക്കാർ പ്രതികാര നടപടി ആരംഭിച്ചെന്ന സിസാ തോമസിന്റെ വാദം മുഖവിലയ്ക്കെടുക്കാതിരിക്കാനാവില്ല. അയോഗ്യയാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിസയെ സ്ഥലം മാറ്റിയതും ട്രൈബ്യൂണൽ ഇടപെട്ട ശേഷം തിരുവനന്തപുരത്ത് തന്നെ നിയമനം നൽകിയതും ഉടനടി ഷോകോസ് നൽകിയതുമെല്ലാം അവരുടെ വാദം ശരിവയ്ക്കുന്നതാണ്.
സിസ തോമസിന് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയ്യാറാവണം. അധിക വേതനം കൈപ്പറ്റാതെയുളള അധിക ചുമതല ചട്ടവിരുദ്ധമാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രത്യേകമായി പരിഗണിക്കണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സിസ തോമസിന് വേണ്ടി എം. ഫത്തഹുദ്ദീൻ ഹാജരായി.
വിരമിക്കുന്ന ദിവസം സിസാ തോമസിന് ഹിയറിംഗ്
തിരുവനന്തപുരം: ഇന്ന് വിരമിക്കുന്ന സാങ്കേതിക സർവകലാശാലാ വി.സി പ്രൊഫ:സിസാ തോമസിനെ ഹിയറിംഗിന് വിളിപ്പിച്ച് സർക്കാർ. സർക്കാരിന്റെ അനുമതിയില്ലാതെ വി.സിയുടെ ചുമതലയേറ്റത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സിസയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിലെ ഹിയറിംഗിനാണ് ഇന്ന് രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ അഡി.സെക്രട്ടറിക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശം. കാരണം കാണിക്കൽ നോട്ടീസിലെ തുടർ നടപടികളുടെ ഭാഗമായാണിത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസയ്ക്ക് ഗവർണർ വി.സിയുടെ അധിക ചുമതല നൽകിയത്. പിന്നാലെ സീനിയർ ജോയിന്റ് ഡയറക്ടർ പദവിയിൽ നിന്ന് സർക്കാർ അവരെ മാറ്റി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലാക്കിയത്.
സിസയ്ക്ക് പകരം താത്കാലിക വൈസ്ചാൻസലർ നിയമനത്തിന് ഗവർണർക്ക് സർക്കാർ മൂനംഗ പാനൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സി ഇ ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് പാനലിലുള്ളത്. നിയമനത്തിലെ അപാകത കണ്ടെത്തി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനെത്തുടർന്നാണ് സിസാ തോമസിനെ ഗവർണർ വി.സിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |