മുംബയ് ജെ.ജെ. സ്‌കൂൾ ഒഫ് ആർട്ടിൽ 1989ലെ പഠനകാലത്താണ് വിവാൻ സുന്ദരത്തെ പരിചയപ്പെടുന്നത്. ഇൻസ്റ്റലേഷൻ ആർട്ട് വന്നുതുടങ്ങുന്നതേയുള്ളൂ. ഇക്കാലത്ത് അദ്ദേഹത്തിന്റെ ബൃഹത്തായ ഇൻസ്റ്റലേഷനുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമകാലീനകലയിൽ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളിൽ വിവാന്റെ വ്യക്തിമുദ്രയുണ്ടായിരുന്നു. ആർട്ടിസ്റ്റ് തന്നെ ക്യൂറേറ്ററാകുന്നതും അദ്ദേഹത്തിലൂടെയാണ്. ആർട്ടിസ്റ്റ്സ് റെസിഡൻസി എന്നതൊക്കെ നൂതന ആശയമായിരുന്നു.
രാഷ്ട്രീയത്തിലും പ്രത്യയശാസ്ത്രത്തിലും വിവാൻ സുന്ദരം പുലർത്തിയത് സുദൃഢ, സുശക്ത നിലപാടുകളാണ്. സത്യസന്ധമായ, വഴങ്ങാത്ത പ്രകൃതം. കലാലോകത്തിനു വേണ്ടിയാകട്ടെ രാഷ്ട്രീയത്തിനു വേണ്ടിയാകട്ടെ വെട്ടിത്തുറന്നു സംസാരിക്കാൻ ഒട്ടും മടിച്ചില്ല. ആർട്ടിസ്റ്റ്സ് എഗൈൻസ്റ്റ് കമ്മ്യൂണലിസം, സഫ്‌ദർ ഹഷ്‌മി മെമ്മോറിയൽ ട്രസ്റ്റ് തുടങ്ങിയവയിലൂടെ ഒരുമിച്ചു പ്രവർത്തിച്ചു.
2012ൽ കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ പതിപ്പ് തുടങ്ങുമ്പോൾ ആസ്‌പിൻവാൾ ഹൗസ് വളപ്പിലെ കശുമാവിൻ ചുവട്ടിൽവച്ച് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. തന്റെ സൃഷ്ടിയുടെ പ്രദർശനത്തിന് വരുന്ന ചെലവിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട എന്നും അത് താൻ തന്നെ നോക്കിക്കൊള്ളാമെന്നുമാണ് അദ്ദേഹം അറിയിച്ചത്. മറ്റു പല ആർട്ടിസ്റ്റുകൾക്കും അദ്ദേഹം ഇതേവിധം ആത്മവിശ്വാസവും ധൈര്യവും പകർന്നിട്ടുണ്ട്. ബ്ലാക്ക് ഗോൾഡ് എന്ന വലിയ ഇൻസ്റ്റലേഷനും രണ്ടു വീഡിയോ പ്രോജക്റ്റുകളും ആണ് അന്നദ്ദേഹം ബിനാലെയിൽ അവതരിപ്പിച്ചത്. ബിനാലെ അഞ്ചാം പതിപ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഏറ്റവുമൊടുവിൽ ഏതാനും മാസം മുമ്പ് കിരൺ നാടാർ മ്യൂസിയത്തിലാണ് അവസാനമായി കണ്ടത്. അദ്ദേഹവും ഭാര്യ ചരിത്രകാരിയും എഴുത്തുകാരിയുമായ ഗീത കപൂറും കൊച്ചിയിലേക്ക് വരുന്ന കാര്യം പറഞ്ഞു. പക്ഷേ എത്താനായില്ല. കൊച്ചി ബിനാലെയോട് മാനസികമായും സാമ്പത്തികമായും എല്ലാത്തരത്തിലും അടുപ്പം കാണിച്ചു. അത് എന്നും മനസിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |