ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച ഉത്തരവ് കോടതി റദ്ദാക്കി. ബിരുദ വിവരങ്ങൾ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം തള്ളിയത്. വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോടതി 25000 രൂപ പിഴയും വിധിച്ചു. ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിലാണ് കേജ്‌രിവാൾ പിഴ ഒടുക്കേണ്ടത്.
2016ൽ കേന്ദ്ര വിവരാവകാശ കമ്മീഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടാൻ സർവകലാശാലയോട് നിർദേശിച്ചത്. തുടർന്ന് സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നിൽ വെളിപ്പെടുത്തേണ്ട ആവശ്യമില്ല എന്നായിരുന്നു സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തേണ്ടത് നിയമപ്രകാരം നിര്‍ബന്ധിതമാണെന്ന് കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്‌സി കവിന കോടതിയില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ കമ്മീഷനോടാണ് സര്‍ട്ടിഫിക്കറ്റിന്റെ പകർപ്പ് നല്‍കാന്‍ വിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടത്. അതിനെന്തിനാണ് സര്‍വകലാശാല കോടതിയെ സമീപിച്ചതെന്നും കവിന ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |