ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള അൽപകാലത്തെയാണല്ലോ നമ്മൾ ജീവിതം എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്.ഓരോ ശ്വാസോച്ഛ്വാസത്തിലും നമ്മൾ മരണത്തോടടുത്തുകൊണ്ടിരിക്കുന്നു.ഒരു ശ്വാസം പുറത്തേക്കു വിടുമ്പോൾ, അടുത്ത ശ്വാസം അകത്തേക്കെടുക്കുവാൻനമ്മള് ജീവിച്ചിരിക്കുമോ എന്ന കാര്യത്തിൽ ആർക്കുമുറപ്പില്ല.അതിനാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. സമയയാണ് ഏറ്റവും മഹത്തായ ധനം . സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ വർഷാവസാന പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിക്കറിയാം ഒരു വർഷത്തിന്റെ വില.മാസം തികയാതെ ജനിച്ച കുട്ടിയുടെ അമ്മയ്ക്കറിയാം ഒരു മാസത്തിന്റെ വില. പ്രസവവേദന അനുഭവിക്കുന്ന ഒരമ്മയ്ക്കറിയാം ഒരു മണിക്കൂറിന്റെ ഭാരിച്ച വില. ഒരു നിമിഷം മുൻപ് ട്രെയിൻ മിസ്സായ യാത്രക്കാരനറിയാം ഒരു മിനിട്ടിന്റെ വില.ശത്രുവിന്റെ വെടിയുണ്ടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭടനറിയാം ഒരു സെക്കന്റിന്റെ വില.
പക്ഷെ ജീവിതത്തിന്റെ അവസാന നിമിഷം വരുമ്പോൾ മാത്രമേ പലരും പാഴായിപ്പോയ സമയത്തിന്റെ വില മനസ്സിലാക്കാറുള്ളൂ.അതിനാൽ മനക്കോട്ടകൾ കെട്ടാതെയും ഭാവിയെക്കുറിച്ച് ആധിപിടിക്കാതെയും വർത്തമാന നിമിഷം വേണ്ടപോലെ ഉപയോഗിക്കുകയാണു നമ്മൾ ചെയ്യേണ്ടത്.
സമയം സന്ധ്യ. പുതുതായി വന്ന സന്ദർശകൻ മഹാത്മാവിന്റെ അടുത്തു ചെന്നു പറഞ്ഞു., 'ഭഗവൻ, എനിക്കെന്തെങ്കിലും ഉപദേശം തരൂ.'' മഹാത്മാവ് അയാളെ ഒന്നു നോക്കിയതിനു ശേഷം ഒന്നും മിണ്ടാതെ നിലവിളക്കിനടുത്തേക്ക് നടന്നു. അതിന്റെ വെളിച്ചത്തിൽ മഹാത്മാവ് കാര്യമായി എന്തോ എഴുതാൻ തുടങ്ങി. സന്ദർശകൻ എന്തോ പറയാൻ ഭാവിച്ചെങ്കിലും മഹാത്മാവ് ഏകാഗ്രമായി എഴുത്ത് തുടർന്നു. ഒടുവിൽഎഴുത്തു നിർത്തി. അടുത്ത നിമിഷം തന്നെ നിലവിളക്കിലെ തിരി അണയുകയും ചെയ്തു.അപ്പോൾ സന്ദർശകൻ വീണ്ടും അപേക്ഷിച്ചു 'അവിടുന്ന് എനിക്കെന്തെങ്കിലും ഉപദേശം തന്നാലും '.
ഗുരു അയാളുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു പറഞ്ഞു'.ഞാൻ ഉപദേശം തന്നു കഴിഞ്ഞല്ലോ!' 'ഇല്ല ഞാൻ കേട്ടില്ല' എന്നായി സന്ദർശകൻ.
''എന്റെ പ്രവൃത്തി തന്നെയായിരുന്നു നിന്റെ ചോദ്യത്തിനുള്ള ഉത്തരം.' നിലവിളക്കിലെ തിരി ഏതാനും നിമിഷങ്ങൾകൊണ്ട് അണയുമെന്ന് എനിക്കറിയാമായിരുന്നു. അതിനുള്ളിൽ എന്റെ ജോലി തീർക്കുക എന്നുള്ളത് എന്റെ കർത്തവ്യമായിരുന്നു. അതായിരുന്നു എന്റെ മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതിനാൽ ഞാൻ എന്നെത്തന്നെ അതിന് സമർപ്പിച്ചു.ഇതുപോലെ നമ്മുടെ ജീവിതമാകുന്ന വെട്ടം ഏതുനിമിഷവും അണഞ്ഞുപോകാം. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ശ്രദ്ധയോടെ വിനിയോഗിക്കണം. അതുതന്നെയാണ് നിനക്കുള്ള എന്റെ ഉപദേശം.''
വർത്തമാന നിമിഷം മാത്രമാണ് നമ്മുടെ കൈയിലുള്ളത്. ഇന്നു ചെയ്യേണ്ടത് നാളെ ചെയ്യാമെന്നു ചിന്തിച്ച് സ്വപ്നത്തിൽ മുഴുകുന്നത് വിഡ്ഢിത്തമാണ്. ''നാളെ എന്തു സംഭവിക്കും'' എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നാളെയെക്കുറിച്ച് കണക്കു കൂട്ടുന്നത് നാലും നാലും ഒമ്പത് എന്ന് കണക്കു കൂട്ടുന്നതു പോലെയാണ് . നാലും നാലും ഒരിക്കലും ഒമ്പതാകാൻ പോകുന്നില്ല. അതുപോലെ തന്നെയാണ് ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഭാവനകളും .
പരീക്ഷയ്ക്ക് ഉത്തരം എഴുതുമ്പോൾ സമയം അവസാനിച്ചു എന്നറിയിക്കുന്ന മണി എപ്പോൾ മുഴങ്ങുമെന്നു വിദ്യാർത്ഥിക്ക് അറിയാം. എന്നാൽ ജീവിതമാകുന്ന പരീക്ഷയുടെ സമയം എപ്പോൾ കഴിയുമെന്ന് ആർക്കുമറിയില്ല.അതിനാൽ ഈ നിമിഷത്തിൽ ചെയ്യേണ്ടത് ചെയ്യുക. അങ്ങിനെ ചെയ്യേണ്ടത് ചെയ്തു എന്ന ആ സംതൃപ്തി നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നിറഞ്ഞു നിൽക്കട്ടെ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |