പാലക്കാട്: സംസ്ഥാനത്ത് ചെറിയ മുദ്രപത്രങ്ങൾക്ക് കടുത്തക്ഷാമം. 200, 100, 50 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമം നേരിടുന്നത്. ജനന മരണ സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, അഫിഡവിറ്റുകൾ, ബാങ്ക് ലോണുകൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന ആവശ്യങ്ങൾക്കെല്ലാം ഈ മുദ്രപത്രങ്ങളാണ് വേണ്ടത്. എന്നാൽ ഒരുമാസത്തിലേറെയായി ജില്ലയിലെ ആധാരമെഴുത്ത് ഓഫീസുകളിലൊന്നും ഇവ കിട്ടാനില്ല. അതിനാൽ സാധാരണക്കാർ 50 രൂപയുടെ മുദ്രപത്രം ആവശ്യമുള്ളിടത്ത് അഞ്ഞൂറിന്റേത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്.
ജില്ലയിൽ 100 രൂപയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ലെന്ന് വെൻഡർമാർ പറയുന്നു. 500 രൂപയിൽ താഴെയുള്ള മറ്റു മുദ്രപത്രങ്ങളില്ലാത്തത് ബാങ്ക് ഇടപാടുകളെയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളെയും മറ്റും സാരമായി ബാധിച്ചുതുടങ്ങിയെന്ന് ഉപഭോക്താക്കളും പറയുന്നു. കെട്ടിടവാടക പുതുക്കലിന് വേണ്ടത് 200രൂപ (രണ്ട് 100 രൂപ പത്രം) പത്രമാണ്. ഇപ്പോൾ 500 രൂപ പത്രങ്ങളാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരത്ത് കെട്ടിക്കിടക്കുന്നു
ഒരു മാസമായി ജില്ലാ ട്രഷറികളിൽ ആവശ്യത്തിനു പത്രങ്ങൾ എത്തുന്നില്ല. നാസിക്കിൽ അച്ചടിച്ച് സംസ്ഥാനത്തേക്കെത്തിച്ച മുദ്രപ്പത്രങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുകയാണ്. ജില്ലാ ട്രഷറികളിലെ സ്റ്റാമ്പ് ഡിപ്പോ ജീവനക്കാർ ഇതു കൈപ്പറ്റാത്തതിനാൽ ദുരിതം അനുഭവിക്കുന്നത് ജനങ്ങളും വെണ്ടർമാരുമാണ്.
വിവിധ മുദ്രപത്രങ്ങളും ഉപയോഗവും
►50 രൂപ
ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക്,
സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്.
►100 രൂപ
നോട്ടറി അറ്റസ്റ്റേഷൻ,
സത്യവാങ്മൂലങ്ങൾ
►200 രൂപ
വാഹനക്കരാർ, വാടക ചീട്ട്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ ഉടമ്പടി
ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത്, സമ്മതപത്രങ്ങൾക്ക് (200 രൂപയുടെ ഒറ്റപ്പത്രം അച്ചടിക്കാത്തതിനാൽ രണ്ട് 100 രൂപ പത്രങ്ങൾ ഒന്നിച്ച് വേണം)
►500 രൂപ
പവർ ഒഫ് അറ്റോർണി
►1,000 രൂപ
ആധാരം, ഇഷ്ടദാനം, വലിയ വിലയുടെ പത്രങ്ങൾക്കൊപ്പം ചേർക്കാൻ
►5,000 രൂപ
കമ്പനി, പാർട്ണർഷിപ്പ് രജിസ്‌ട്രേഷനുകൾ
►10,000, 15,000, 20,000, 25,000 രൂപ
വലിയ തുകകളുടെ മുദ്രപ്പത്രങ്ങൾ വസ്തു സംബന്ധമായ കാര്യങ്ങൾക്കും പാർട്ണർഷിപ്പ് ഡീലുകൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |