വൈക്കം : രാജ്യത്തിന്റെ സാമൂഹ്യപുരോഗതിയുടെ ചരിത്ര വീഥികളിലെ ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളും സത്യഗ്രഹ ശതാബ്ദി വിളംബര പദയാത്രയും വെച്ചൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ആ സമരം ആഗോളതലത്തിൽ നിരവധി ചരിത്ര ഗ്രന്ഥങ്ങളിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യന്റെ സാമൂഹ്യ വികാസത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് വൈക്കം സത്യഗ്രഹം. അവർണന്റെ സഞ്ചാരസ്വാതന്ത്ര്യമായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ മുദാവാക്യം.
ആ മുദ്രാവാക്യമുയർത്തിക്കൊണ്ട് സമരത്തിന് ആശയം ആവിഷ്‌കരിച്ചത് ദേശാഭിമാനി ടി.കെ.മാധവനാണ്. ടി.കെ.മാധവൻ പിന്നീട് സമരമുഖത്ത് കേന്ദ്രീകരിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ എല്ലാ അനുഗ്രഹാശിസ്സുകളും അദ്ദേഹത്തിനുണ്ടായിരുന്നു. നാടിന്റെ നവോത്ഥാന ചരിത്രത്തിൽ ഏറ്റവും വലിയ അദ്ധ്യായമായി വൈക്കം സത്യഗ്രഹം മാറാൻ ഇടവന്നത് മഹാത്മാഗാന്ധിയും ഗുരുവും നേടിക്കൊടുത്ത ദേശീയ പ്രാധാന്യവും നാനാജാതി മതസ്ഥർ ഈ സമരത്തിലേക്ക് കേന്ദ്രീകരിച്ചതിലൂടെയുമാണെന്ന് മന്ത്രി പറഞ്ഞു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷനായിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രസംഗം നടത്തി. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ പദയാത്ര ക്യാപ്ടൻ കെ.വി.പ്രസന്നന് ധർമ്മപതാക കൈമാറി. മുൻ എം.എൽ.എ കെ.അജിത്ത്, യോഗം കൗൺസിലർ പി.ടി. മന്മഥൻ, ഗിരീഷ് കോനാട്ട്, ബാബു ഇടയാടിക്കുഴി, കെ.എൻ.പ്രേമാനന്ദൻ, സന്തോഷ് ശാന്തി, സുരേഷ് പരമേശ്വരൻ, അഡ്വ.ജീരാജ്, ടി. അനിയപ്പൻ, എം.ഡി.ഓമനക്കുട്ടൻ, അഡ്വ.ലാലിറ്റ് എസ്. തകിടിയേൽ, രാജേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ സ്വാഗതവും, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |