തിരുവനന്തപുരം: കനത്ത നികുതിഭാരവും സാമ്പത്തികത്തകർച്ചയും ജനങ്ങൾ നേരിടുമ്പോൾ 50 കോടിയിലധികം രൂപ ഖജനാവിൽ നിന്ന് മുടക്കി സർക്കാർ വാർഷികമാഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചിൽ ചവിട്ടുനാടകം കളിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, സർക്കാരിന്റെ വാർഷികമാഘോഷിക്കണമെന്ന് നിർബന്ധമാണെങ്കിൽ പാർട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണമെടുത്ത് ചെയ്യണം.
സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുകയാണ്. ജില്ലകൾക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പി.ആർ.ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾ കൂടാതെ 44 പ്രധാന വകുപ്പുകൾ, കോർപ്പറേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാർ കടമെടുക്കുന്ന 4,263 കോടി രൂപയിൽനിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്.
ക്ഷേമപെൻഷൻകാർ, കരാറുകാർ, കർഷകർ, പാചകത്തൊഴിലാളികൾ തുടങ്ങിയ വിവിധ ജനവിഭാഗങ്ങൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികൾ വൃഥാ കത്തിയമരുന്നതെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |