ചോറ്റാനിക്കര: തലചായ്ക്കാൻ വീടില്ലാതെ ചോറ്റാനിക്കര വെട്ടിക്കൽ കോളനിയിലെ 17 എസ്.ടി. കുടുംബങ്ങൾ നേരിടുന്ന ദുരിതത്തിന് അറുതിയില്ല. ഈ കുടുംബങ്ങൾ കമ്മ്യൂണിറ്റി ഹാളിൽ താമസിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി.
ഇടിഞ്ഞുവീഴാറായ വീടുകളിൽ ജീവൻ പണയം വച്ചാണ് കുട്ടികളും പ്രായമായവരും അടക്കമുള്ള 17 കുടുംബങ്ങൾ താമസിച്ചിരുന്നത്.
ഇവരുടെ ജീവിതാവസ്ഥ ശ്രദ്ധയിൽപ്പെട്ട സബ് കളക്ടർ 2021ൽ കോളനിയിലെത്തി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാനുള്ള നടപടികൾ വേഗം പൂർത്തിയാക്കണമെന്നും സബ് കളക്ടർ നിർദ്ദേശിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീടിന് തറക്കല്ലിടൽ മാമാങ്കം നടത്തിയെന്നു മാത്രം. നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. പട്ടികവർഗക്കാരുടെ പുനരധിവാസത്തിന് സർക്കാരുകൾ കോടികൾ മുടക്കുന്നുണ്ടെന്ന് പറയുമ്പോഴും ഉള്ളാട വിഭാഗത്തിൽപ്പെട്ട ഇവരുടെ അവസ്ഥ ഇന്നും ദുരിതത്തിലാണ്. കോളനിയിലെ 4 സെന്റ് സ്ഥലത്തെ വീടുകളിൽ വളരെ ദയനീയാവസ്ഥയിലാണ് മറ്റ് കുടുംബങ്ങളുടെ താമസം. ജാതി സർട്ടിഫിക്കറ്റില്ലാത്തതിന്റെ പേരിൽ കാലങ്ങളോളം ആദിവാസ ക്ഷേമവകുപ്പ് ഇവർക്ക് അർഹമായ പരിഗണന നൽകിയിരുന്നില്ല. സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും വീടെന്ന സ്വപ്നം ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. വർഷങ്ങളായി ചോറ്റാനിക്കര പഞ്ചായത്തിലെ വെട്ടിക്കൽ ലക്ഷംവീട് കോളനിയിലായിരുന്നു താമസം. ജാതി സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിലായിരുന്നു പുനരധിവാസം നീട്ടിക്കൊണ്ടുപോയത്.
വെട്ടിക്കൽ കോളനിയിലെ ആദിവാസി വിഭാഗത്തിന്റെ ദുരിതാവസ്ഥ മനസിലാക്കി അവർക്ക് വീട് പണിയുന്നതിനായി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ വീടുപണി ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിരിക്കുന്നത്.
അനൂപ് ജേക്കബ് എം.എൽ.എ
..
ലക്ഷംവീട് കോളനിയിലെ മോനായിയുടെ വീട് ഇരട്ട വീടുകളിൽപെട്ടതാണ്. ഒരു വീട്ടിൽ ജനറൽ വിഭാഗവും, മോനായി എസ്.ടി.വിഭാഗവും ആണ്. പൊളിച്ചാൽ ജനറൽ വിഭാഗത്തിന്റെ വീടും തകർന്നുപോകും. ജനറൽ വിഭാഗത്തിന് ഫണ്ട് അനുവദിക്കാൻ കാലതാമസം നേരിട്ടതാണ് പണി തുടങ്ങാൻ വൈകിയത്. ഒരു മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങും.
കെ.കെ.സിജു
വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |