വർക്കല: സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടങ്ങൾ വച്ച് വീട്ടുകാരെ കബളിപ്പിച്ച ജോലിക്കാരി അറസ്റ്റിൽ. പുന്നമൂട് കിടങ്ങിൽ പുതുവൽ വീട്ടിൽ നിന്ന് പുന്നമൂട് വിജീഷ് ലോഡ്ജിൽ താമസിക്കുന്ന സോജ എന്ന സരിത (39) ആണ് അറസ്റ്റിലായത്. 14.5ഗ്രാം സ്വർണ്ണ നെക് ലസും 4ഗ്രാം സമോതിരവും 16ഗ്രാം വരുന്ന രണ്ട് വളകളുമാണ് വീട്ടുകാർക്ക് സംശയം തോന്നാത്ത നിലയിൽ പലതവണയായി മോഷണം നടത്തിയത്.
കുരയ്ക്കണ്ണി വൃന്ദാവനത്തിൽ എസ്.സുനിൽകുമാറിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു 11 വർഷമായി സരിത. വീട്ടുകാരുടെ വിശ്വസ്തയുമായിരുന്നു. സുനിൽകുമാറിന്റെ ഭാര്യ കുളിക്കാൻ പോകുമ്പോഴും ഉറങ്ങുമ്പോഴും വളകൾ ഊരിവയ്ക്കുന്നത് പതിവായിരുന്നു. തന്റെ വളകൾ മുക്കുപണ്ടമാണോ എന്ന് അവർക്ക് സംശയം തോന്നി. സരിതയെ ഇക്കാര്യത്തിൽ സംശയിക്കുകയും ചെയ്തു. സരിതയെ ചോദ്യം ചെയ്യുന്നതിനിടയിൽ മറുപടി പരസ്പരവിരുദ്ധമായതിനാൽ സുനിൽകുമാർ വർക്കല പൊലീസിൽ പരാതി നൽകി.
സുനിൽകുമാറിന്റെ ഭാര്യയുടെയും മകളുടെയും സ്വർണ്ണാഭരണങ്ങളുടെ അതേ മോഡലിലുളള മുക്കുപണ്ടങ്ങൾ സംഘടിപ്പിച്ച ശേഷം യഥാർത്ഥ സ്വർണ്ണാഭരണങ്ങൾ സരിത മോഷ്ടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. വളമാത്രം മോഷ്ടിച്ചു എന്ന സരിതയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യബാങ്കിൽ അന്വേഷണം നടത്തുമ്പോഴാണ് ലക്ഷങ്ങൾ വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ പ്രതി ബാങ്കിൽ പണയം വച്ചതായി പൊലീസ് കണ്ടെത്തിയത്. സരിതയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1,30,000രൂപയും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടാവിന് മുക്കുപണ്ടങ്ങൾ സംഘടിപ്പിക്കുന്നതിനും തന്ത്റങ്ങൾ ഉപദേശിക്കുന്നതിനും കൂട്ടാളികൾ ഉണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. വർക്കല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |