വിതുര: ഒടുവിൽ പരിമിതികൾക്കും, പരാധീനതകൾക്കും നടുവിൽ പ്രവർത്തിക്കുന്ന വിതുര വില്ലേജ് ഒഫീസിന് ശാപമോക്ഷം. പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 5ന് വൈകിട്ട് 5ന് നടക്കും. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ട് മാസങ്ങളേറയായിരുന്നു. 2019ലാണ് വിതുര വില്ലേജ് ഒഫീസിനെ സ്മാർട്ട് വില്ലേജുകുളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പുതിയമന്ദിരം നിർമ്മിക്കുവാൻ 44 ലക്ഷംരൂപയും അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ക്രമേണ പണി ഇഴഞ്ഞുതുടങ്ങി. നാല് വർഷം മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്താണ് പുതുതായി മന്ദിരം നിർമ്മിച്ചത്. ഇടയ്ക്ക് നിർമ്മാണപ്രവർത്തനങ്ങൾ നിലയ്ക്കുകയും കെട്ടിടം കാടുമൂടുകയും ചെയ്തു. മാത്രമല്ല കെട്ടിടം പണി ഏറക്കുറെ പൂർത്തിയായെങ്കിലും ശേഷിച്ച പണികൾ നടത്താത്തതുമൂലം ഉദ്ഘാടനം അനന്തമായി നീളുകയായിരുന്നു. ഉദ്ഘാടനം വൈകുന്നത് സംബന്ധിച്ചും നിലവിലുള്ള കെട്ടിടത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് എം.എൽ.എയും, പഞ്ചായത്തും ബന്ധപ്പെട്ട് പണി അടിയന്തരമായി പുനരാരംഭിച്ചു.
ശോചനീയാവസ്ഥയിൽ പഴയ കെട്ടിടം
വിതുര വില്ലേജ് ഓഫീസിന് ശനിദശ തുടങ്ങിയിട്ട് കാലങ്ങളേറയായി. മഴയത്ത് ഓഫീസിലെത്തുന്നവർ കുടപിടിക്കേണ്ട അവസ്ഥ. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞു വീഴാറായ പൊട്ടിയ ചുവരുകളുമായി പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് പ്രവർത്തനം. മഴയത്ത് ഫയലുകൾ മുഴുവൻ നനഞ്ഞു കുതിരും. വിതുര വില്ലേജ് ഓഫീസിനായി തേവിയോട് ജംഗ്ഷനിൽ നാട്ടുകാരുടെ സഹകരണത്തോടെ തേവിയോട് വികസനസമിതിയാണ് നിലവിലെ സ്ഥലം വാങ്ങി കെട്ടിടവും നിർമ്മിച്ചു നൽകിയത്. 2001 ഡിസംബർ 18ന് അന്നത്തെ മന്ത്രി ജി. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ റവന്യു മന്ത്രിയായിരുന്ന കെ.എം. മാണിയാണ് ഉദ്ഘാടനം നടത്തിയത്. എന്നാൽ കാലക്രമേണ കെട്ടിടം ശോചനീയാവസ്ഥയിലായി.
വാഗ്ദാനം മാത്രം
പുതിയതായി നിർമ്മിച്ചിരിക്കുന്ന വില്ലേജ് ഓഫീസ് മന്ദിരത്തിൽ ജീവനക്കാർക്കായി വിശാലമായ സൗകര്യം ഒരുക്കുന്നതിനും ഓഫീസിൽ എത്തുന്നവർക്ക് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും വെയിറ്റിംഗ് ഏരിയയും കുടിവെള്ള സൗകര്യവും ഒരുക്കുമെന്നാണ് വാഗ്ദാനം. ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭാവിയിൽ ഇ-ഫയലിംഗ് ലക്ഷ്യമിടുന്നുണ്ട്. സ്‍മാർട്ട് വില്ലേജ് ഓഫീസുകളുടെ പദ്ധതിയിൽ വിതുര വില്ലേജ് ഓഫീസിനെ കൂടി ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതോടെയാണ് പട്ടികയിലുൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്. സ്മാർട്ട് വില്ലേജാക്കാനുള്ള 50വില്ലേജ് ഓഫീസുകളിൽ മിക്ക പഞ്ചായത്തിലും പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തി. എന്നിട്ടും വിതുരയിലെ ഉദ്ഘാടനം അനന്തമായി നീളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |