മുരിക്കാശ്ശേരി (ഇടുക്കി) : മദ്യലഹരിയിൽ യുവാവ് ഭാര്യാ മാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. വാത്തിക്കുടി ആമ്പക്കാട്ട് രാജമ്മയാണ് (58) മരിച്ചത്. തലയ്ക്കടിയേറ്റ ഭാര്യാപിതാവ് ഭാസ്‌കരനെ (64) ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൂത്ത മകൾ രജിതയുടെ ഭർത്താവ് പണിക്കൻകുടി സ്വദേശി സുധീഷാണ് (33) കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലിന് മദ്യപിച്ച് വാത്തിക്കുടിയിലെ ഭാര്യ വീട്ടിലെത്തിയ സുധീഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ ഭാസ്‌കരനെയും രാജമ്മയെയും സുധീഷ് കോടാലി കൊണ്ടടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ആമ്പക്കാട്ട് ഭാസ്‌കരനും രാജമ്മയ്ക്കും രണ്ടു പെൺമക്കളാണ്. മുരിക്കാശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ മൂത്ത മകൾ രജിത വർഷങ്ങളായി വാത്തിക്കുടിയിലെ സ്വന്തം വീട്ടിൽ നിന്നാണ് ജോലിക്ക് പോകുന്നത്. ഭർത്താവ് സുധീഷ് ഇടയ്ക്ക് ഭാര്യവീട്ടിലെത്തി പുരയിടത്തിൽ കൃഷിയും മറ്റും നടത്തിയിരുന്നതായി അയൽക്കാർ പറയുന്നു. പൂർണ്ണ ഗർഭിണിയായ ഇളയ മകൾ സുനിതയെ അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെയാണ് രാജമ്മയുടെ ദാരുണാന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |