ആറാട്ടുപുഴ: ആറാട്ടുപുഴ ദേവസംഗമം നാളെ ആഘോഷിക്കും. 24 ദേവീദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ വലിയ ദേവമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ആറാട്ടുപുഴ പൂരപ്പാടം ഒരുങ്ങി. ആറാട്ടുപുഴ ശാസ്താവാണ് ദേസംഗമത്തിന്റെ ആതിഥേയൻ. സംഗമത്തിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്ക്കുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ഭഗവതിമാരും ചാത്തക്കുടം, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശേരി, കല്ലോലി, ചിറ്റിച്ചാത്തംകുടം, മേടംകുളം, തിരുവുള്ളക്കാവ് ശാസ്താക്കന്മാരും പങ്കാളികളാണ്.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് നാലോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം ആറോടെ ദേവമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ശാസ്താവ് സർവാഭരണ വിഭൂഷിതനായി 15 ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നാദവിസ്മയം തീർക്കും. മേളം കൊട്ടി കലാശിച്ചാൽ മാനത്ത് ദീപക്കാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗമുണ്ടാകും. ശാസ്താവ് ഏഴുകണ്ടം വരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോയെന്നറിയാനായി മാത്രമാണ് ഏഴ് കണ്ടം വരെ പോകുന്നത്. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളും.
ശാസ്താവ് നിലപാട് തറയിൽ തിരിച്ചെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കും. തേവർ കൈതവളപ്പിലെത്തുന്നത് വരെ എഴുന്നള്ളിപ്പ് തുടരും. ക്ഷേത്ര ഗോപുരത്തിനും നിലപാട് തറയ്ക്കും വിവിധഭാഗങ്ങളിലായി കിടക്കുന്ന നടയിലും, വിശാലമായ പാടത്തുമാണ് എഴുന്നള്ളിപ്പ് നടക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ദേവമേളയുടെ പ്രധാന ആകർഷകമായ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. ഇക്കുറി അമ്പതോളം ആനകൾ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും.
എഴുന്നള്ളിപ്പിന് ശേഷം വിവിധ ദേവീദേവന്മാർ മന്ദാരംകടവിൽ ആറാട്ട് നടത്തും. തുടർന്ന് ദേവിദേവന്മാർ ഉപചാരം ചൊല്ലിപ്പിരിയും. അടുത്തവർഷത്തെ പൂരം നാൾ ജ്യോതിഷി വിളംബരം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |