കൊല്ലം: അയിത്തം ഇപ്പോഴും മനുഷ്യഹൃദയങ്ങളിൽ കല്ലുപോലെ ഉറച്ചിരിക്കുകയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ടി.കെ. നാരയണൻ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ പുസ്തകരൂപത്തിലുള്ള ആദ്യ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാണ് ടി.കെ. നാരായണൻ. ഗുരുദേവനെ സാമൂഹിക പരിഷ്കർത്താവും വിപ്ളവകാരിയുമായി ചിലർ വിശേഷിപ്പിക്കുമ്പോൾ അവതാരപുരുഷനായിട്ടാണ് ടി.കെ. നാരായണൻ വിശേഷിപ്പിച്ചത്. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, ക്രിസ്തു എന്നിവരുടെ പാരമ്പര്യത്തിൽ ജനിച്ച അവതാരപുരുഷനാണ് ഗുരുദേവൻ.
ഗുരുദേവൻ സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷമാണ് വൈക്കം സത്യഗ്രഹത്തിന് സമൂഹത്തെ പാകപ്പെടുത്തിയത്. സത്യഗ്രഹത്തെ ദേശീയപ്രസ്ഥാനമായ കോൺഗ്രസുമായി ബന്ധിപ്പിച്ചത് ടി.കെ.മാധവന്റെ വൈഭവമാണ്. എന്നാൽ, വൈക്കം സത്യഗ്രഹ ചരിത്രത്തിൽ നിന്ന് ഗുരുദേവനെയും ടി.കെ.മാധവനെയും ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും സ്വാമി കൂട്ടിച്ചേർത്തു.
സാഹിത്യകാരനും പത്രാധിപരും എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ സംഘടനാ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ടി.കെ. നാരായണന്റെ സംഭാവനകൾ ഗൗരവത്തോടെ വിലയിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി കെ.എൻ. ബാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ മധു മോഡറേറ്ററായി. മുൻമന്ത്രി ബാബു ദിവാകരൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, ഡോ. ആർ.സുനിൽ കുമാർ, ഷീല ചെല്ലപ്പൻ, ജി.ബിജു. എം.വഹാബ്, എസ്.സുരേഷ് ബാബു, ഫൗണ്ടേഷൻ ചെയർമാൻ എസ്.സുവർണകുമാർ, കെ.എൻ.മോഹൻലാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |