ഐ.പി.എൽ: പഞ്ചാബ് കൊൽക്കത്തയെ കീഴടക്കി,
പഞ്ചാബിന്റെ ജയം മഴനിയമ പ്രകാരം 7 റൺസിന്
മൊഹാലി: ഐ.പി.എല്ലിൽ ഇന്നലെ മഴ രസംകൊല്ലിയായെത്തിയ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഡെക്‌വർത്ത് ലൂയിസ് നിയമ പ്രകാരം ഏഴ് റൺസിന് കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെ കീഴടക്കി. മത്സരത്തിന്റെ ഇടവേളയിൽ മൈതാനത്തെ ഫ്ലഡ് ലിറ്റിന്റെ തകരാർ മൂലം കൊൽക്കത്തയുടെ ഇന്നിംഗ്സ് ആരംഭിക്കാൻ അരമണിക്കൂറോളം വൈകിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭനുക രാജപക്സെയുടെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത 16 ഓവറിൽ 146/7 എന്ന നിലയിൽ ആയിരിക്കുമ്പോൾ ശക്തമായ മഴപെയ്യുകയും മത്സരം നിറുത്തി വയ്ക്കുകയുമായിരുന്നു. ഈ സമയത്ത് മഴനിയമ പ്രകാരം കൊൽക്കത്തയ്ക്ക് ജയിക്കാൻ 154 റൺസ് വേണമായിരുന്നു. ഇതോടെ പഞ്ചാബ് 7 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
പഞ്ചാബുയർത്തിയ വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നേരെ മഴയ്ക്ക് മുൻപ് അർഷ്‌ദീപ് സിംഗിന്റെ നേതൃത്വത്തിൽ പഞ്ചാബ് ബൗളർമാരുടെ മിന്നലാക്രമണമായിരുന്നു. ആദ്യ ഓവറിൽ സാം കറനെ സിക്സിനും ഫഓറിനും പറത്തി ഗുർബാസ് പ്രതീക്ഷ നൽകിയെങ്കിലും അടുത്ത ഓവറൽ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ മൻദീപിനെ സാം കറന്റെ കൈയിൽ എത്തിച്ച് അർഷ്‌ദീപ് നയംവ്യക്തമാക്കി. അവസാന പന്തിൽ അനുകുൽ റോയ്‌യെ (4) സിക്കന്ദർ റാസയുടെ കൈയിൽ എത്തിച്ച് അർഷ്ദീപ് പഞ്ചാബിന് ഇരട്ട ബ്രേക്ക് ത്രൂ നൽകി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കൊൽക്കത്ത ബൗളിംഗിനെ കടന്നാക്രമിച്ചു കൊണ്ടിരുന്ന ഗുർബാസിനെ (16 പന്തിൽ 22) നഥാൻ എല്ലിസ് ക്ലീൻബൗൾഡാക്കി. 29/3 എന്ന നിലയിലായിരുന്നു അപ്പോൾ പഞ്ചാബ്. തുടർന്ന് ഇംപാക്ട് പ്ലെയർ വെങ്കിടേഷ് അയ്യർ (34), നിതീഷ് റാണ (24), ആന്ദ്രേ റസ്സൽ (19 പന്തിൽ 35) എന്നിവർ കൊൽക്കത്തയ്ക്ക് വിജയ പ്രതീക്ഷ നൽകി മടങ്ങി. മത്സരം നിറുത്തി വയ്ക്കുമ്പോൾ ഷർദുൽ താക്കൂറും (8), സുനിൽ നരെയ്‌നുമായിരുന്നു (7) ക്രീസിൽ. 3 ഓവറിൽ 19 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ അർഷ്‌ദീപാണ് കളിയിലെ താരം. എല്ലിസ്, റാസ, ചഹർ,കറൻ എന്നിവർ ഓരോ വിക്കറ്ര് വീതം വീഴ്ത്തി.
നേരത്തേ ഭനുക രജപക്സെയാണ് പഞ്ചാബ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 32 പന്തിൽ 5 ഫോറും 2സിക്സും ഉൾപ്പെടെയാണ് രജപക്സെ 50 റൺസെടുത്തത്. ക്യാപ്ടൻ ശിഖർ ധവാൻ 29 പന്തിൽ 6 ഫോറടക്കം 40 റൺസെടുത്തു. ഇരുവരും രണ്ടാം വിക്കറ്റിൽ 55 പന്തിൽ 80 റൺസിന്റെ കൂട്ടുകട്ടുണ്ടാക്കി. സാം കറൻ (പുറത്താകാതെ 26), പ്രഭ് സിമ്രാൻ സിംഗ് (23), ജിതേഷ് ശർമ്മ (21) എന്നിവരും തിളങ്ങി.
ഫ്ലഡ് ലിറ്റ് പണിമുടക്കി
ഇന്നലെ മഴയ്ക്കുമ്പ് ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിലെ ഫ്ലഡ് ലിറ്റും മത്സരം മുടക്കി. പഞ്ചാബിന്റെ ഇന്നിംഗ്സ് കഴിഞ്ഞ് കൊൽക്കത്ത ഓപ്പണർമാർ ഇന്നിംഗ്സ് ആരംഭിക്കാൻ എത്തിയപ്പോഴാണ് ഫ്ലഡ് ലിറ്റ് ഓണാകാതിരുന്നത്. തുടർന്ന് താരങ്ങൾ ഡഗൗട്ടിലേക്ക് മടങ്ങി. തകരാർ പരിഹരിച്ച് 30 മിനിട്ടിന് ശേഷമാണ് മത്സരം വീണ്ടും തുടങ്ങിയത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |