കൊച്ചി: ഐഎസ്എൽ പ്ളേ ഓഫിൽ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചതിന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സ്വീകരിച്ച അച്ചടക്ക നടപടിയ്ക്കെതിരെ കേരള ബ്ളാസ്റ്റേഴ്സ് അപ്പീൽ നൽകി. എഐഎഫ്എഫിന്റെ അപ്പീൽ കമ്മിറ്റിയെയാണ് ക്ളബ്ബ് സമീപിച്ചത്. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ നിർണായക മത്സരം പൂർത്തിയാക്കാതെ വാക്കൗട്ട് നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് എ.ഐ.എഫ്.എഫ് നാല് കോടി രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു.
കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് നടത്തുന്ന പത്തു മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിലക്ക് നേരിട്ടതോടെ സൂപ്പർ കപ്പിൽ സഹപരിശീലകൻ ഫ്രാങ്ക് ഡോവെന്റെ കീഴിലാണ് ബ്ളാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.
മാർച്ച് മൂന്നിന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ് - ബംഗളൂരു പ്ലേ ഓഫിലാണ് പിഴയ്ക്കും വിലക്കിനും ഇടയായ സംഭവങ്ങൾ അരങ്ങേറിയത്. എക്സ്ട്രാ ടൈമിൽ 96-ാം മിനിട്ടിൽ ബംഗളൂരുവിന് അനുകൂലമായി ബ്ലാസ്റ്റേഴ്സ് ബോക്സിനടുത്ത് വച്ച് ഫ്രീകിക്ക് കിട്ടിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ റെഡിയാകുന്നതിന് മുന്നേ ബംഗളൂരു നായകൻ സുനിൽ ഛെത്രി പെട്ടെന്ന് കിക്കെടുത്ത് പന്ത് വലയിലാക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് വുകോമനോവിച്ച് ടീമിനെ തിരിച്ച് വിളിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു
കളിക്കാരെ തിരിച്ചുവിളിച്ച സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് രണ്ട് കോടി കൂടിയും വുകോമനോവിച്ച് അഞ്ച് ലക്ഷം കൂടിയും പിഴയടയ്ക്കേണ്ടി വരുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചിരുന്നു . ഇതനുസരിച്ച് കേരള ബ്ളാസ്റ്റേഴ്സ് എഫ്.സിയും കോച്ച് ഇവാൻ വുകോമനോവിച്ചും കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചു. പിഴ ശിക്ഷയ്ക്ക് എതിരെ അപ്പീൽ പോകുമെന്ന് ക്ളബ്ബ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |