കൊല്ലം: മക്കളില്ലാത്ത സ്ത്രീയുടെ സ്വത്ത് മകളെന്ന വ്യാജേന സഹോദരിയുടെ മകളുടെ കുടുംബാംഗങ്ങൾ തട്ടിയെടുത്തതായി പരാതി. പാരിപ്പള്ളി കുളമട ജാനമ്മ മന്ദിരത്തിൽ പരേതയായ ജാനമ്മയുടെ പേരിലുണ്ടായിരുന്ന 50 ലക്ഷം രൂപ വിലവരുന്ന 17 സെന്റ് വസ്തുവും വീടും നിയമവിരുദ്ധമായി പ്രമാണം ചമച്ച് തട്ടിയെടുത്തെന്നാണ് പരാതി.
പരാതി ഇങ്ങനെ: സഹോദരിയായ ശാരദയുടെ മകൾ, കുളമട ജാനമ്മ മന്ദിരത്തിൽ മോഹനവല്ലിയുടെ വീടിനോട് ചേർന്നാണ് ജാനമ്മ താമസിച്ചിരുന്നത്. 19 വർഷം മുമ്പ് ജാനമ്മ മരിച്ചു. അതിന് പിന്നാലെ മോഹനവല്ലി താൻ ജാനമ്മയുടെ ഏകമകളാണെന്ന വ്യാജേന അവരുടെ പേരിലുണ്ടായിരുന്ന 17 സെന്റ് വസ്തുവും വീടും നിയമവിരുദ്ധമായി പ്രമാണം ചമച്ച് രണ്ടാമത്തെ മകനായ സജീവിന്റെ പേരിൽ എഴുതി നൽകി. സജീവ് മരിച്ചതോടെ മറ്റൊരു മകനായ സുനിലിന്റെ പേരിലേക്ക് ഈ സ്വത്തുക്കൾ മാറ്റി. ജാനമ്മയ്ക്ക് ഏഴ് സഹോദരങ്ങളുണ്ട്. ഇവർക്ക് തുല്യമായി ലഭിക്കേണ്ട സ്വത്താണ് ഒരു സഹോദരിയുടെ മകൾ താൻ ജാനമ്മയുടെ മകളാണെന്ന പേരിൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തത്. മറ്റ് സഹോദരങ്ങളുടെ മക്കൾ സ്വത്ത് പങ്കിടുന്നതിന് ഭൂമിയുടെ വിവരങ്ങൾ അന്വേഷിച്ച് വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
മരണപ്പെട്ടവരുടെ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സബ് രജിസ്ട്രാർ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും ലീഗൽ ഹയർ സർട്ടിഫിക്കറ്റും പരിശോധിക്കണം. എന്നാൽ അതിന് തയ്യാറാകാതെ തട്ടിപ്പുകാരുടെ ഗൂഢാലോചനയിൽ സബ് രജിസ്ട്രാറും പങ്കാളിയായെന്ന സംശയവും പരാതിയിൽ ഉന്നയിക്കുന്നു. തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയും പ്രമാണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജാനമ്മയുടെ മറ്റ് സഹോദരങ്ങളുടെ മക്കൾ രജിസ്ട്രേഷൻ മന്ത്രി, രജിസ്ട്രേഷൻ ഐ.ജി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകി. തട്ടിപ്പിന്റെ തെളിവായി താൻ ശാരദയുടെ ഏകമകളാണെന്ന് പറഞ്ഞുകൊണ്ട് മോഹനവല്ലി തന്റെ പേരിലുള്ള സ്വത്ത് മൂത്തമകന് എഴുതിക്കൊടുത്ത പ്രമാണത്തിന്റെ പകർപ്പും പരാതികൾക്കൊപ്പം കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |