
പത്തനംതിട്ട: ഓർത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ദുരന്തമാണെന്ന് മുൻ സഭാ സെക്രട്ടറിയും മന്ത്രി വീണാ ജോർജിന്റെ ഭർത്താവുമായ ജോർജ് ജോസഫ്. ഒാൺലൈൻ മാദ്ധ്യമത്തിലൂടെയാണ് ജോർജ് ജോസഫ് ഒാർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷൻ കൂടിയായ മെത്രാപ്പൊലീത്തയെ വിമർശിച്ചത്.
വീണാ ജോർജിനെതിരെ പത്തനംതിട്ടയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിലെ പൊലീസ് നടപടിയെ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത എതിർത്തിരുന്നു. സംഭവത്തിൽ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം പ്രവർത്തകന്റെ അടൂരിലെ വീട്ടിൽനിന്ന് കാർ പിടിച്ചെടുക്കാൻ 70 പൊലീസുകാർ രാത്രി ചെന്നത് മനുഷ്യാവകാശ ലംഘനമെന്നായിരുന്നു മെത്രാപ്പൊലീത്തയുടെ പരാമർശം.
സഭയിലെ ആർക്കും താങ്ങാൻ പറ്റാത്തയാളായി മെത്രാപ്പൊലീത്ത മാറിയിരിക്കുകയാണെന്ന് ജോർജ് ജോസഫ് പറഞ്ഞു. ഇദ്ദേഹത്തെ നിയന്ത്രിക്കാൻ ആരുമില്ല. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ബന്ധമില്ലെന്ന് സഭ വ്യക്തമാക്കിയതാണ്. സഭയെ സംഭവത്തിലേക്ക് വലിച്ചിഴക്കാൻ കോൺഗ്രസുകാർ പല മെത്രാന്മാരെയും ബന്ധപ്പെട്ടിരുന്നു. എല്ലാവരും കൈയൊഴിഞ്ഞപ്പോഴാണ് കുന്നംകുളം മെത്രാപ്പൊലീത്ത രക്ഷകനായെത്തിയത്. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തിൽ വിളിച്ചു പറയുന്നയാളാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ തോല്പിക്കുമെന്ന് ഇദ്ദേഹം പരസ്യമായി പറഞ്ഞതാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയെ കോന്നിയിൽ മത്സരിപ്പിച്ചാൽ സഭയുടെ വോട്ട് നൽകാമെന്ന് പറഞ്ഞിരുന്നു. ആറൻമുളയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് കെട്ടിവെയ്ക്കാൻ ഇദ്ദേഹം പണം നൽകിയെന്നും ജോർജ് ജോസഫ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |