കോട്ടയം : അഞ്ഞൂറ് വർഷം മുമ്പ് തെക്കുംകൂർ രാജാക്കൻമാർക്ക് നീരാടാൻ നിർമ്മിച്ച ഉറവ വറ്റാത്ത 'കമലനീരാഴിയിൽ നിന്ന് പതിറ്റാണ്ടുകളായി നേരിട്ട് വെള്ളമെത്തുന്നത് മുന്നൂറോളം വീടുകളിലേക്ക്. കൊടുംവേനലിലും ജലസമൃദ്ധമാണിത്. വെള്ളക്കരമില്ല. മീറ്ററും വച്ചിട്ടില്ല. വാർഡ് സമിതി ചുമതല ഏല്പിച്ചിരിക്കുന്ന തങ്കമ്മയ്ക്ക് ഓരോ വീട്ടുകാരും മാസം നൂറു രൂപ നൽകണം. അതാണ് കണക്ഷൻ എടുക്കാനുള്ള ഏക ഉപാധി. വീടുവയ്ക്കുന്നവർ വാട്ടർ അതോറിട്ടിയുടെ കണക്ഷൻ എടുത്തില്ലെങ്കിലും കമലനീരാഴിയിൽ നിന്നുള്ള കണക്ഷൻ എടുക്കും.
ഉടമസ്ഥത കോട്ടയം നഗരസഭയ്ക്കാണെങ്കിലും നാല്പതാം വാർഡുകാരുടെ സ്വന്തമാണ് ഈ ജലനിധി. രാവിലെ 6.30ന് ഒന്നാം മോട്ടോർ ഓൺ ചെയ്യാൻ തൊട്ടടുത്ത് താമസിക്കുന്ന തങ്കമ്മ എത്തും. ആ പൈപ്പ് ലൈൻ പോവുന്നത് കുന്നുംപുറം പ്രദേശത്തേക്കാണ്. രണ്ട് മണിക്കൂർ പ്രവഹിക്കുന്ന ജലം പ്രദേശത്തെ വീടുകളിലെ ടാങ്കുകളിൽ നിറയും. ഉച്ചകഴിഞ്ഞ് രണ്ടാമത്തെ മോട്ടോറിൽ നിന്ന് ജലവിതരണം വാലേക്കടവ് പ്രദേശത്തേക്കാണ്.
കൊട്ടാരത്തിൽ നിന്ന് നഗരസഭയിലേക്ക്
പരപ്പനാട്ട് കൊട്ടാരത്തിന്റെ ഭാഗമായിരുന്നു കമലനീരാഴി. താമരയിതളിന് സമാനമായ ചെത്തിമിനുക്കിയ കൽക്കെട്ടുകൾ.ഏഴ് സെന്റോളം സ്ഥലത്തെ കമലനീരാഴിയുടെ പുറംഭിത്തി വൃത്താകൃതിയിലാണ്. ഉൾഭാഗം 13 താമരയിതളുകൾ പോലെ ചെങ്കല്ല് അടുക്കി കെട്ടിയതാണ്. പരപ്പനാട്ട് കൊട്ടാരത്തിലുള്ളവർ കുളം നാട്ടകം പഞ്ചായത്തിന് വിലയ്ക്ക് നൽകി. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പഞ്ചായത്ത് പൈപ്പ്ലൈൻ സ്ഥാപിച്ച് വീടുകളിൽ കുടിവെള്ളം എത്തിക്കാൻ തുടങ്ങിയത്.പഞ്ചായത്ത് നഗരസഭയിൽ ലയിച്ചതോടെ ഉടമസ്ഥാവകാശം കോട്ടയം നഗരസഭയ്ക്കായി.
ജലവിതരണം:
3കി.മീ.വരെ
വിസ്തൃതി:
3 കിണറിന്റെ വലിപ്പം
'' രാജഭരണകാലത്ത് നാട്ടകം പ്രദേശത്തെ ഭരണകാര്യങ്ങൾക്കായി സ്രാമ്പി എന്ന പേരിൽ കൊട്ടാരം ഇവിടെ ഉണ്ടായിരുന്നു. പിന്നീട് എ.ഡി 1790 ൽ മലബാറിൽ നിന്ന് അഭയാർത്ഥികളായി തിരുവിതാംകൂറിലെത്തിയ പരപ്പനാട്ടു രാജവംശത്തിന്റെ പിന്മുറക്കാരുടെ അധീനതയിലായി കമലനീരാഴി
-രാജീവ് പള്ളിക്കോണം,
ചരിത്ര ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |