ചില താരങ്ങളുടെ നിരുത്തരവാദപരമായ സമീപനം മലയാള സിനിമയുടെ അണിയറ പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ ആരോപിച്ചു. ഫെഫ്ക ജനറൽ ബോഡിയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് താരങ്ങളുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരേ സമയം പല നിർമ്മാതാക്കൾക്ക് ഡേറ്റ് കൊടുക്കുക, ഒരിടത്തും സമയം പാലിക്കാതിരിക്കുക, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാതിരിക്കുക, സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ് പ്രധാന ആരോപണങ്ങൾ. ചില താരങ്ങൾ സംവിധായകരുടെ അവകാശമായ എഡിറ്റിംഗിൽകൂടി കൈകടത്തുന്ന രീതിയും അടുത്തകാലത്ത് കൂടിവരികയാണെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തങ്ങളുടെ സാന്നിദ്ധ്യത്തിലും ബോദ്ധ്യത്തിലും എഡിറ്റ് ചെയ്താലെ തുടർന്ന് ഡബ്ബിംഗ് ഉൾപ്പെടെയുള്ള ജോലികളിൽ സഹകരിക്കൂ എന്നാണ് താരങ്ങളുടെ നിലപാട്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. സിനിമയുടെ എഡിറ്റിംഗ് സംബന്ധിച്ച കാര്യങ്ങൾ പണം മുടക്കിയ നിർമ്മാതാവിനെ അല്ലാതെ മറ്റാരേയും ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത സംവിധായകർക്കില്ല. പണം മുടക്കുന്ന നിർമ്മാതാവിന് ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ അവകാശമുണ്ട്. അടുത്തിടെ ഒരു പ്രമുഖ താരത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം അഭിനയിച്ച സിനിമ വീണ്ടും എഡിറ്റ് ചെയ്യേണ്ടിവന്നു. ഇത്തരം പ്രവണതയുമായി മുന്നോട്ടുപോകാനാവില്ല. മലയാള സിനിമ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്. . താരസംഘടനയുമായി ഈ കാര്യങ്ങൾ ചർച്ചചെയ്യും. സിനിമ രംഗത്തെ 19 ട്രേഡ് യൂണിയനുകളുടെ കോ-ഓർഡിനേഷനായ ഫെഫ്ക എല്ലാക്കാലത്തും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചേർന്നുനിൽക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |