തിരുവനന്തപുരം: ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്റെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം.ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ എല്ലാ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. യോജിച്ച പോരാട്ടത്തിന് സഹകരണം തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ അയച്ച കത്തിനുള്ള മറുപടിയിലാണിത്.
ഓൺലൈൻ റമ്മി നിയമ വിരുദ്ധമാക്കി തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിനെ സംബന്ധിച്ച് ഗവർണർ ആരാഞ്ഞ എല്ലാ വിശദീകരണവും നൽകിയിട്ടും, ഒപ്പിടാതെ പിടിച്ച് വച്ചിട്ടുള്ള കാര്യം സ്റ്റാലിൻ
പിണറായിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടി. തങ്ങൾ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നു. നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർമാർ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പോരാട്ടം ആരംഭിച്ചു. ഈ ആവശ്യം മുൻ നിറുത്തി കഴിഞ്ഞ ഏപ്രിൽ 10ന് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്. സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കുമെന്ന പ്രത്യാശയും സ്റ്റാലിൻ പങ്ക് വച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയവും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തിൽ കേരളം വിശ്വസ്തതയുള്ള സഖ്യകക്ഷിയായി കൂടെയുണ്ടാകുമെന്ന് പിണറായി മറുപടിക്കത്തിൽ ഉറപ്പ് നൽകി. ഗവർണർ ആരാഞ്ഞ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടെത്തി വിശദീകരിച്ചിട്ടും, കേരളത്തിലും ബില്ലുകൾ ഗവർണർ പിടിച്ചു വച്ചിരിക്കുകയാണ്.
ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരുകളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |