തിരുവനന്തപുരം:രണ്ടാഴ്ചയിലേറെ കേരള പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പ്രതി ഷാരൂഖ് സെയ്ഫിക്ക് അപ്പുറമുള്ള കണ്ണികളെ കണ്ടെത്താൻ കഴിയാതെപോയ കോഴിക്കോട് ട്രെയിൻ തീവയ്പ്പുകേസ് എൻ. ഐ.എയുടെ കൊച്ചി, ഡൽഹി യൂണിറ്റുകൾ സംയുക്തമായി അന്വേഷിക്കും.
ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി, യു.എ.പി.എ ചുമത്തി കൊച്ചിയിലെ എൻ.ഐ. എ കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്തു.
അതേസമയം, 11 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കിയ പ്രതി ഷാരൂഖ് സെയ്ഫിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഇനി എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങും.
കോയമ്പത്തൂർ, മംഗളൂരു സ്ഫോടനങ്ങളുമായും ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്ഫോടനവുമായും ബന്ധമുണ്ടോയെന്നാണ് ആദ്യപരിശോധന. പ്രതി ഷാരൂഖ് സെയ്ഫി കേരളത്തിൽ ബന്ധപ്പെട്ടവരെയും അയാളെ രക്ഷപ്പെടാൻ സഹായിച്ചവരെയും കണ്ടെത്തും. അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ നാലിന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്നു പേരുടെ മരണത്തിനിടയാക്കിയ തീവയ്പ് നടന്നു
16 ദിവസത്തിനുശേഷം തുടങ്ങുന്ന അന്വേഷണം വെല്ലുവിളിയാണ്. ഡൽഹി മുതൽ കേരളം വരെ നീളുന്ന ബന്ധങ്ങളും ആക്രമണത്തിന്റെ ആസൂത്രണം എവിടെയാണ് നടത്തിയതെന്നും ആക്രമണത്തിന്റെ ഉദ്ദേശ്യവും കണ്ടെത്തണം. ഫോണിലും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും ഷാരൂഖ് ബന്ധപ്പെട്ടവരെയെല്ലാം സൈബർഫോറൻസിക് വിഭാഗം കണ്ടെത്തും. ഷാരൂഖിന്റെ ദുരൂഹമായ പണമിടപാടുകൾ ഇതിനകം എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്.
സ്ഫോടനമുണ്ടാക്കാൻ ട്രെയിൻ കത്തിച്ചെന്നാണ് എൻ.ഐ.എയുടെ നിഗമനം. തീവയ്ക്കാൻ നിർദ്ദേശിച്ചതാര്, ട്രെയിനിൽ ഒപ്പമുണ്ടായിരുന്നതാര്, രക്ഷപെടുത്തിയതാര്, കോഴിക്കോട് തിരഞ്ഞെടുത്തതെന്തിന്, ഇയാളുടെ ഫോൺ പാലക്കാട്ട് വിറ്റതാര്, ഷൊർണൂരിലും കണ്ണൂരിലും സഹായിച്ചതാര് തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തണം. പ്രതികൾ സ്ഫോടനത്തിനു മുൻപ് കോഴിക്കോട്ടെത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തുടർ നടപടികൾ
1. പൊലീസുമായി ചർച്ചനടത്തിയശേഷം ഫയലുകളും രേഖകളും ഏറ്റുവാങ്ങും.
2. അന്വേഷണവിവരങ്ങൾ സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ടയയ്ക്കും
3. പൊലീസ് വിട്ടുപോയതടക്കം എന്തൊക്കെ ചെയ്യണമെന്ന് ആക്ഷൻപ്ലാൻ തയ്യാറാക്കും
4. കൊച്ചിയിലെ ഡിവൈ.എസ്.പിയാവും അന്വേഷണ ഉദ്യോഗസ്ഥൻ. ഐ.ജിക്കാവും മേൽനോട്ടം. വിവിധ യൂണിറ്റുകൾ സഹകരിക്കും.
ഷാരൂഖിന് ചുമത്തിയത് വധശിക്ഷയ്ക്കുള്ള കുറ്റം
കൊച്ചി: ഭീകരപ്രവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 16 (യു.എ.പി.എ) കൂടിചുമത്തിയാണ് പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. ഭീകര പ്രവർത്തനത്തിന്റെ ഫലമായി ആർക്കെങ്കിലും മരണം സംഭവിച്ചാൽ പ്രതിക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് സെക്ഷൻ 16. കൊലക്കുറ്റം, കൊലപാതക ശ്രമം, തീപിടിക്കുന്ന ലായനിയോ വസ്തുക്കളോ കൊണ്ടുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ, റെയിൽവേയുടെ സ്വത്ത് നശിപ്പിക്കൽ തുടങ്ങി ഷാരൂഖിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ എഫ്.ഐ.ആറിൽ നിലനിറുത്തിയിട്ടുണ്ട്.ഡൽഹിയും മഹാരാഷ്ട്രയുമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നാണ് എൻ.ഐ.എയുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |