തിരുവനന്തപുരം: വൈദ്യുതിവിതരണ സംവിധാനം ആധുനീകരിക്കാനും പ്രസരണ വിതരണ നഷ്ടം ഒഴിവാക്കാനുമുള്ള റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീമിന് കേന്ദ്രം അനുവദിച്ച 10,475 കോടിരൂപ കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതമൂലം കേരളത്തിന് നഷ്ടമാകും. നിലവിൽ 2939കോടിയുടെ പ്രവർത്തന നഷ്ടം നികത്താൻ നിരക്കു കൂട്ടാനിരിക്കുന്ന കെ.എസ്.ഇ.ബി ഇതിന്റെ ഭാരംകൂടി ഉപഭോക്താക്കളുടെമേൽ കെട്ടിവയ്ക്കും. പദ്ധതി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ജൂൺ 15നകം തീരുമാനം അറിയിക്കാനാണ് കേന്ദ്ര വൈദ്യുതി മന്ത്രി ആർ.കെ. സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉപഭോക്താക്കളെ അനിയന്ത്രിതമായി പിഴിയുന്ന നില ഒഴിവാക്കാൻ സഹായിക്കുന്ന സ്മാർട്ട് മീറ്റർ നടപ്പാക്കാത്തതുമൂലമാണ് പദ്ധതിസഹായം റദ്ദാക്കുമെന്ന് കേന്ദ്രം നിലപാടെടുത്തത്, ഇതുമൂലം കെ.എസ്.ഇ.ബിക്ക് സബ്സിഡിയായി ലഭിക്കുന്ന 2000 കോടി രൂപയും നഷ്ടമാകും. ഈ നഷ്ടം നികത്താനും ജനങ്ങൾ വൈദ്യുതിനിരക്ക് കൂട്ടി നൽകേണ്ടിവരും. പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കാതിരുന്നതുമൂലം ഇതുവരെ കൈപ്പറ്റിയ 67കോടി രൂപ തിരിച്ചടയ്ക്കുകയുംവേണം. ഇതിനായി കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാനാണ് വൈദ്യുതി ബോഡിന്റെ തീരുമാനം. അതിന്റെ ബാദ്ധ്യതയും ജനങ്ങൾ ചുമക്കേണ്ടിവരും.
കെ.എസ്.ഇ.ബിയിലെ ഏക അംഗീകൃതയൂണിയനും ഓഫീസർമാരിലെ പ്രബലസംഘടനയും പദ്ധതി നടപ്പിലാക്കാതിരിക്കുന്നതിനാണ് പരസ്യമായി ശ്രമിക്കുന്നത്. പദ്ധതിപ്രകാരം ആദ്യഗഡുവായി ലഭിച്ച 67കോടിയിൽ 28കോടി മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. കെ.എസ്.ഇ.ബിയെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥപ്രഭുത്വമാണ് ഈ മെല്ലപ്പോക്കിന് കാരണമെന്ന് ആക്ഷേപമുണ്ട്.
സ്മാർട്ട് മീറ്റർ നടപ്പാക്കാൻ കഴിഞ്ഞ സെപ്തംബറിൽ കെ.എസ്.ഇ.ബി ഡയറക്ടർബോർഡ് തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇക്കൊല്ലം ജനുവരിയിൽ വിളിച്ച ടെൻഡർ സംഘടനകളുടെ എതിർപ്പ് മൂലം റദ്ദാക്കേണ്ടിവന്നു. ഏപ്രിലിൽ വീണ്ടും ടെൻഡർ വിളിച്ചെങ്കിലും ഇടതുമുന്നണിയിൽ നിന്ന് എതിർപ്പ് വന്നതോടെ ടെൻഡർനടപടികൾ തത്കാലം നിറുത്തിവയ്ക്കാൻ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിർദ്ദേശിക്കേണ്ടിവന്നു. കെ.എസ്.ഇ.ബി യിലെ സംഘടനകളുടെ ആവശ്യം അപ്രായോഗികമാണെന്നാണ് ഇതേക്കുറിച്ച് പഠിക്കാൻ ഇടതുമുന്നണി ആവശ്യപ്പെട്ടതു പ്രകാരം നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയത്. സ്മാർട്ട്മീറ്റർ നടപ്പാക്കാൻ സിഡാകിനെ ഏൽപിക്കണമെന്നായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം. ആദ്യഘട്ടത്തിൽ 37ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനായിരുന്നു നീക്കം.
കേന്ദ്രം ആവശ്യപ്പെട്ടത്
1. പദ്ധതി റദ്ദാക്കാതിരിക്കാൻ സ്മാർട്ട് മീറ്റർ സ്ഥാപിക്കുക
2. സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക പൂർണ്ണമായി പിരിച്ചെടുക്കുക
സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ള വൈദ്യുതി കുടിശിക: 2200 കോടിരൂപ
വാട്ടർ അതോറിട്ടി മാത്രം നൽകാനുള്ളത്: 1340 കോടി
പദ്ധതി
2021ൽ ഒപ്പുവച്ച റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം നടപ്പാക്കാൻ കേരളം ബാദ്ധ്യസ്ഥമാണ്. നഷ്ടബാദ്ധ്യത തീർക്കുക,കുടിശിക പിരിച്ചെടുക്കുക,വിതരണനഷ്ടം ഇല്ലാതാക്കുക,മീറ്ററിംഗ് സംവിധാനം ആധുനീകരിക്കുക തുടങ്ങിയവയാണ് കെ.എസ്.ഇ.ബിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതിയിൽ പറയുന്നത്.
ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
കേന്ദ്രപദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്മാറിയാൽ കെ.എസ്.ഇ.ബി.യെ നഷ്ടത്തിൽ നിന്ന് കരകയറ്റാനുള്ള അവസരം ഇല്ലാതാകുമെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ പൊതുവായ്പാ പരിധിയിൽ കുറവും വരും. അതുകൊണ്ട് നയപരമായ തീരുമാനം മന്ത്രിസഭയും മുഖ്യമന്ത്രിയും എടുക്കട്ടെയെന്ന നിലപാടാണ് വൈദ്യുതി വകുപ്പിന്. പുതിയ പ്രതിസന്ധി സംബന്ധിച്ച് രണ്ടാഴ്ചക്കുളളിൽ വിശദമായ റിപ്പോർട്ടും വിദഗ്ദ്ധസമിതി ശുപാർശയിൻമേലുള്ള കെ.എസ്.ഇ.ബിയുടെ നിലപാടും അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |