ന്യൂഡൽഹി: കൽക്കത്തയിൽ കാണാതായെന്ന മകന്റെ പരാതിക്കിടെ തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി ഡൽഹിയിലെത്തി. ഒരു തവണ പാർട്ടി വിട്ട് തിരിച്ചെത്തിയ മുകുൾ റോയിയെ വീണ്ടും ബി.ജെ.പിയിലെത്തിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം ആരോപിക്കുന്നു.
ചില ജോലികളുമായി ബന്ധപ്പെട്ടാണ് വന്നതെന്നും ഡൽഹിയിൽ വരാൻ പാടില്ലേയെന്നും മകന്റെ പരാതി ചൂണ്ടിക്കാട്ടിയ മാദ്ധ്യമ പ്രവർത്തകരോട് മുകുൾ റോയ് ചോദിച്ചു. തന്റെ ഡൽഹി സന്ദർശനത്തിന് പ്രത്യേക രാഷ്ട്രീയ കാരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 69കാരനായ മുകുൾ റോയിയുടെ മാനസിക നില ഭദ്രമല്ലെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ചില രാഷ്‌ട്രീയക്കാർ പിതാവിനെ ഉപയോഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മകൻ ആരോപിക്കുന്നു. പിതാവ് ബി.ജെ.പിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. അദ്ദേഹത്തിന്റെ മാനസികാരോഗ്യം ഭദ്രമല്ല. അദ്ദേഹത്തെ തിരികെ കൊണ്ടുവന്ന് ചികിത്സ ഉറപ്പാക്കണം. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മകൻ പറഞ്ഞു.
തൃണമൂലിൽ രണ്ടാമനായിരുന്ന മുകുൾ റോയ് 2017ൽ മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ബി.ജെ.പിയിൽ ചേർന്നിരുന്നു. 2021ലെ പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു. എന്നാൽ മമത നടത്തിയ ചർച്ചകൾക്കൊടുവിൽ റോയി മകനൊപ്പം തൃണമൂലിൽ മടങ്ങിയെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |