കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സുരക്ഷാ വീഴ്ച ഉണ്ടാകുന്നത് അതീവ ഗുരുതരമാണ്.
ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ്. റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വി. മുരളീധരൻ പന്മനയിൽ വാർത്താ ലേഖകരോട് പറഞ്ഞു.
തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തീവ്രവാദികൾക്ക് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്ന ആക്ഷേപം നിലനിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ സുരക്ഷാ സ്കീം ചോർന്ന സംഭവത്തെ ലാഘവത്തോടെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പന്മനയിലെ ചട്ടമ്പിസ്വാമി സമാധിയിൽ സന്ദർശനം നടത്തവെയായിരുന്നു മുരളീധരന്റെ പ്രതികരണം.
പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷ: കമ്മിഷണർ
വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്ന് പൊലീസിന്റെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിക്ക് ഭീഷണിക്കത്ത് എഴുതിയ സംഭവം സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. ക്രമീകരണങ്ങൾ ഇന്റലിജൻസ് എ.ഡി.ജി.പി രണ്ടുതവണ പരിശോധിച്ചു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എ.ഡി.ജി.പിയും സ്ഥലത്തെത്തി. നാളെ വൈകിട്ട് നാലുമുതൽ ഗതാഗതം നിയന്ത്രിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |