ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ പറണ്ടോട് മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനുള്ള തേവിയാരുകുന്ന് കുടിവെള്ളപദ്ധതിയുടെ ജോലികൾ പുനരാരംഭിച്ചു. മാസങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിലച്ച ജോലികളാണിപ്പോൾ തുടങ്ങിയത്. ഇവിടുത്തെ ശുദ്ധജലപദ്ധതിയുടെ നിർമാണം ആരംഭിച്ചതിനുശേഷം രണ്ടുതവണ പണികൾ തടസ്സപ്പെട്ടിരുന്നു. പമ്പ് ഹൗസിലേക്ക് വഴി നൽകാത്തതിനെ തുടർന്നും യഥാസമയം പണം ലഭിക്കാത്തതിനെ തുടർന്നുമാണ് മുൻപ് ജോലികൾ മുടങ്ങിയത്. ഇപ്പോൾ വാട്ടർ ടാങ്കിന്റെ മുകളിലെ കോൺക്രീറ്റിന്റെയും കിണർ, ഗാലറി എന്നിവയുടെ ജോലികളുമാണ് ആരംഭിച്ചത്. കിണറിന്റെ മുകൾഭാഗത്തായാണ് പമ്പ്ഹൗസിന്റെ നിർമ്മാണം. റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ജോലികളും ഇതോടൊപ്പം നടക്കും. പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ആര്യനാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻകഴിയും. കേന്ദ്ര പദ്ധതി ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൺ മിഷൻ ഫണ്ട് മൂന്നരക്കോടി വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതിയുടെ ജോലികൾ ചെയ്തത്. ജോലികൾക്ക് യഥാസമയം ബില്ല് മാറാത്തതിനെ തുടർന്നും പണികൾ ആരംഭിച്ചിട്ടും വാട്ടർ ടാങ്കിന്റെ അംഗീകരിച്ച പ്ലാൻ ലഭിക്കാത്തതിനെ തുടർന്നും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജോലികൾ നിലച്ചിരുന്നു. അന്ന്മുടങ്ങിയ ജോലികൾ പുനരാരംഭിച്ചെങ്കിലും ഇടയ്ക്ക് വീണ്ടും തടസ്സപ്പെട്ടു.
തേവിയാരുകുന്ന് ധർമശാസ്തക്ഷേത്രത്തിന് മുകൾ ഭാഗത്തായാണ് ജലസംഭരണി നിർമ്മിക്കുന്നത്. കൂടാതെ വീടുകളിൽ കണക്ഷൻ നൽകുന്നതിന് പഞ്ചായത്ത് റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ജലസംഭരണി നിർമിക്കാൻ കമ്പികൾ കെട്ടിയതോടെയാണ് ആദ്യം ജോലികൾ മുടങ്ങിയത്. ശേഷം പണികൾ ആരംഭിക്കാത്തതിനെ തുടർന്ന് ഈകമ്പികൾ തുരുമ്പെടുത്തു. ഇപ്പോൾ തുരുമ്പെടുത്ത കമ്പികൾ നീക്കംചെയ്ത ശേഷമാണ് പണികൾക്ക് തുടക്കം കുറിച്ചത്.
തേവിയാരുകുന്ന് കരമനയാറിന്റെ കടവിലാണ് കിണർ, പമ്പ് ഹൗസ് എന്നിവ നിർമിക്കുന്നത്. പഞ്ചായത്ത് കരാർ നൽകിയ സ്വകാര്യ കമ്പനിയിൽ നിന്നാണ് കരാറുകാരൻ പണികൾ ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |