വർക്കല: പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 കാരിയെ റോഡിൽ തടഞ്ഞു നിറുത്തി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. നെടുങ്കണ്ട വിളബ്ഭാഗം എലിയൻവിളാകത്ത് വീട്ടിൽ കൃഷ്ണരാജ് (24) ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
കടയ്ക്കാവൂരിൽ ട്യൂഷന് പോയ പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ പെൺകുട്ടിക്കൊപ്പം ബസ് കയറിയ കൃഷ്ണരാജ് കുട്ടി ഇരുന്ന സീറ്റിന് സമീപം ഇരുന്നശേഷം കുട്ടിയുടെ കൈയിൽ കടന്ന് പിടിക്കുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. പെൺകുട്ടി ദേഷ്യപ്പെട്ടതോടെ ഭയന്ന യുവാവ് മറ്റൊരു സീറ്റിലേക്ക് മാറി. എന്നാൽ വീടിനടുത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങിയതോടെ യുവാവ് പിന്തുടർന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയെ തടഞ്ഞുനിറുത്തി വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. നിരസിച്ചതോടെ കൃഷ്ണരാജ് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
യുവാവിന്റെ അതിക്രമത്തിൽ പെൺകുട്ടിയുടെ ചെവിക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. പെൺകുട്ടി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പൊലീസ്യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ഉൾപെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കി. വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വർക്കല ഡിവൈ.എസ്.പി സി.ജെ മാർട്ടിന്റെ നിർദ്ദേശപ്രകാരം സി.ഐ എസ്.സനോജ്, സബ് ഇൻസ്‌പെക്ടർ അഭിഷേക് .എസ്, ഗ്രേഡ് എസ്.ഐ മാരായ സലിം, ഫ്രാങ്ക്ലിൻ, എ.എസ്.ഐ ബിജുകുമാർ സി.പി .ഒ സജീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ കൃഷ്ണരാജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |