പെരുമ്പാവൂർ: കുട്ടികൾ മുതൽ വീട്ടമ്മമാർവരെ കൈകോർത്തപ്പോൾ നെല്ലിമോളത്ത് രൂപപ്പെട്ട മമത ക്ലബ് നാടക കാലം ഒരുക്കുകയാണ്. മൂന്നാം നാടകത്തിന്റെ മികവിൽ നിൽക്കുമ്പോൾ പ്രമേയം കൊണ്ട് വ്യത്യസ്തമാകുകയാണ് മമതയുടെ നാടകാവതരണം. ദിവസക്കൂലിയിലെ സ്ത്രീപുരുഷ തുല്യതയും അറിവില്ലായ്മ മൂലമുള്ള തൊഴിൽ ചൂഷണവും പ്രമേയമാക്കിയ മമതയുടെ കുലം നാടകം കൈയടി നേടി നിറസദസുകളിൽ നിറഞ്ഞാടുന്നു. സംവിധായകനും രചയിതാവുമായ വി.ടി.രതീഷാണ് കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത്.
മലയോര മേഖലയിൽ തൊഴിൽ ചൂഷണത്തിനു വിധേയരാകുന്ന സാധാരണ തൊഴിലാളികളുടെ ജീവിതവും കുഞ്ഞിക്കണ്ണൻ എന്ന കൂലിപ്പണിക്കാരന്റെ തൊഴിലിടത്തിൽ ചോലക്കാട്ടപ്പൻ എന്ന ദൈവിക ശക്തിയുടെ ഇടപെടലുമാണ് നാടകത്തിന്റെ ഇതിവൃത്തം. കുഞ്ഞിക്കണ്ണൻ കൂലിക്കു വേണ്ടി പ്രതിരോധത്തിന് ഒരുങ്ങുമ്പോൾ തൊഴിലുടമ വെടിവച്ചു കൊല്ലുന്നു. കുഞ്ഞിക്കണ്ണന്റെ കൊലപാതകത്തിൽ രോഷാകുലരായ സ്ത്രീത്തൊഴിലാളികൾ തൊഴിലുടമയെ വധിക്കുന്നു.
അഞ്ച് വീട്ടമ്മമാരും അവരുടെ മക്കൾ അടക്കം ഏഴു കുട്ടികളും കുലത്തിൽ തിളങ്ങി. ആറു പുരുഷൻമാരും അരങ്ങിലെത്തുന്നു. സംഗീതവും വെളിച്ച വിതാനവും നാടകത്തെ സമ്പുഷ്ടമാക്കി.
എൻ.എൻ.പിള്ളയുടെ ശുദ്ധജാതകം, ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നിവയാണ് 1992 ൽ ആരംഭിച്ച നെല്ലിമോളം മമത ക്ലബ് അരങ്ങിലെത്തിച്ച മറ്റ് നാടകങ്ങൾ.
പി.എസ്.സുഭാഷും ചോലക്കാട്ടപ്പനായി നവീൻ കർത്തയും വേദിയിലെത്തി. കെഎ.മോഹനൻ, എബി വർഗീസ്, ടി.ആർ ജയൻ, സന്ദീപ്, രമ ശശീന്ദ്രൻ, രജനി കൃഷ്ണകുമാർ, മായാ സന്ദീപ്, മായാ രതീഷ്, രേഖ സുഭാഷ് സഞ്ജയ് സന്ദീപ്, പി.എസ്.മഹാദേവൻ, കെ.എസ്.കനി, ഗൗരി കൃഷ്ണ, അനാമിക സന്ദീപ്, അക്ഷര കൃഷ്ണകുമാർ, അനന്തീക സന്ദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ, ഗൗരി ശങ്കർ സംഗീത നിയന്ത്രണവും യദുകൃഷ്ണൻ കെ.ബിനീഷ്, വിമൽ വേണുഗോപാൽ എന്നിവർ പ്രകാശ നിയന്ത്രണവും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |