ന്യൂ ഡൽഹി : ഡി.എം.കെ. എം.പി കനിമൊഴിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് മദ്രാസ് ഹൈക്കോടതിയിലുളള ഹർജിയിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കനിമൊഴി സമർപ്പിച്ച അപ്പീൽ അംഗീകരിച്ചുക്കൊണ്ടാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. തിരഞ്ഞെടുപ്പ് ഹർജി തളളാൻ മദ്രാസ് ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിൽ കനിമൊഴി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് കനിമൊഴി ജയിച്ചത്. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളിൽ ഭർത്താവിന്റെ പാൻ കാർഡിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് വോട്ടറായ എ. സന്താനകുമാറാണ് മദ്രാസ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കനിമൊഴി വിവരങ്ങൾ മറച്ചുവച്ചെന്നായിരുന്നു ആരോപണം.
എന്നാൽ, ഭർത്താവ് സിംഗപ്പൂർ പൗരനാണെന്നും, രാജ്യത്തെ പാൻ കാർഡോ മറ്റ് രേഖകളോ ഇല്ലെന്നുമാണ് കനിമൊഴിയുടെ വാദം. ഭർത്താവിന്റെ സ്വത്ത് വിവരങ്ങൾ കനിമൊഴി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു എന്നാൽ, സിംഗപ്പൂരിലെ ആദായ നികുതി റഫറൻസ് നമ്പർ വെളിപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരനായ എ. സന്താനകുമാറിന്റെ ആവശ്യം. അങ്ങനെയൊരു കോളം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലില്ലെന്നായിരുന്നു കനിമൊഴിയുടെ മറുവാദം. കനിമൊഴിയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി, അപ്പീൽ അനുവദിക്കുകയായിരുന്നു. 2020 ജനുവരിയിൽ മദ്രാസ് ഹൈക്കോടതിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |