കോഴിക്കോട്: വാഹനാപകടത്തിൽ പിതാവിനും ഒരു വയസുള്ള മകനും ദാരുണാന്ത്യം. കോഴിക്കോട് വെസ്റ്റ്‌ഹിൽ സ്വദേശി അതുൽ (24) മകൻ അൻവിഖ് (ഒന്ന് ) എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പന്ത്രണ്ടരയോടെ കോരപ്പുഴ പാലത്തിന് മുകളിലാണ് അപകടം നടന്നത്. അതുൽ, ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടം. കൊയിലാണ്ടിയിൽ ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. ഇതിനിടെ വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
അതുലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ മുരളീധരൻ എം പിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അതുൽ. മായയുടെ മാതാവ് കൃഷ്ണവേണി, കാർ യാത്രക്കാരായ വകടര സ്വദേശികൾ സായന്ത്, സൗരവ് എന്നിവർക്കും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |